സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്ത് തന്ത്രിയെ ലക്ഷ്യമിട്ട് അന്വേഷണം തിരിച്ചുവിട്ടു; തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍

Update: 2026-02-23 08:50 GMT

ഇടുക്കി: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സര്‍ക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രെഡിറ്റ് ആണെന്നാണ് സിപിഎം സൈബര്‍ ഇടങ്ങള്‍ ആഘോഷിച്ചത്. തന്ത്രിയെ വരെ ജയിലിലാക്കിയ കരുത്തനായ മുഖ്യമന്ത്രി എന്ന് പ്രകീര്‍ത്തിച്ചവര്‍ ഇപ്പോള്‍ എവിടെപ്പോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെയാണ് തന്ത്രിയെ 40 ദിവസം ജയിലിലിട്ടതെന്ന് കോടതി വിധിയിലൂടെ വ്യക്തമായതായി വിഡി സതീശന്‍ പറഞ്ഞു. 40 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തെളിവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

മൂന്ന് പ്രധാന സിപിഎം നേതാക്കള്‍ സ്വര്‍ണ മോഷണക്കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയത്താണ് തന്ത്രിയെ ലക്ഷ്യമിട്ട് അന്വേഷണം തിരിച്ചുവിട്ടത്. ഇതില്‍ അന്നുതന്നെ സംശയമുണ്ടായിരുന്നു. മന്ത്രിമാര്‍ക്കോ തന്ത്രിമാര്‍ക്കോ പ്രത്യേക പരിരക്ഷ വേണ്ടതില്ല, എന്നാല്‍ ഒരു സാധാരണ പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതിയും സംരക്ഷണവും തന്ത്രിക്ക് ലഭിച്ചില്ല. തെളിവില്ലാതെ ഒരാളെ 40 ദിവസം ജയിലിലിടുന്നത് നീതികേടാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

Tags: