'എന്ത് സിസ്റ്റമാണ് ഇവിടുത്തേത്? പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് എവിടെ?'; സൂരജ് ലാമ കേസില്‍ ഹൈക്കോടതി

Update: 2026-02-09 13:00 GMT

കൊച്ചി: കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തി മരിച്ച നിലയില്‍ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തില്‍ പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സൂരജ് ലാമയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുവരെ കിട്ടിയിട്ടില്ലെന്ന് പോലിസ് മറുപടി നല്‍കി. എന്ത് സിസ്റ്റമാണ് ഇവിടുത്തേതെന്ന് ഹൈക്കോടതി പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അന്വേഷണമാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ ലോകം കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസ് നേരത്തെ പരിഗണിച്ചപ്പോഴും കോടതി പോലിസിനെ വിമര്‍ശിച്ചിരുന്നു.

കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നെടുമ്പാശ്ശേരി എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് എസ്എച്ച്ഒ ഹാജരായപ്പോഴാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് എവിടെയെന്ന് കോടതി ചോദിച്ചത്. നേരത്തേയും സൂരജ് ലാമ വിഷയം കൈകാര്യം ചെയ്തതില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതരുള്‍പ്പടെയുള്ളവരേയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റൊരു രാജ്യത്തു നിന്ന് നാടുകടത്തപ്പെട്ടയാള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ പാലിക്കേണ്ട ഒരു ചട്ടവും പാലിച്ചില്ലെന്നും ആശുപത്രിയില്‍ നിന്ന് ഇയാളെ കാണാതായതെങ്ങനെയാണെന്നും കോടതി ചോദ്യം ഉയര്‍ത്തിയിരുന്നു.

സൂരജ് ലാമയെ കണ്ടെത്താന്‍ പോലിസ് കൃത്യമായി നടപടി എടുത്തില്ലെന്ന് നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ജീവിക്കണമെങ്കില്‍ എന്തെങ്കിലും അധികാരം ആവശ്യമാണോയെന്നും ചോദിച്ചിരുന്നു. പോലിസിനും മെഡിക്കല്‍ കോളജിനും വലിയ വീഴ്ചയുണ്ടായി. പോലിസിന്റെ മൂക്കിന്‍തുമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ലാമയെ കാണാനില്ലെന്ന് മകന്‍ പരാതി കൊടുത്തിട്ടും പോലിസിനും മെഡിക്കല്‍ കോളേജിനും അനാസ്ഥയുണ്ടായെന്നും കോടതി വിമര്‍ശിച്ചിരുന്നു.

കളമശേരി എച്ച്എംടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹമാണ് ഡിഎന്‍എ പരിശോധനയിലൂടെ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചത്. മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട സൂരജ് ലാമ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടാണ് ഒക്ടോബര്‍ അഞ്ചിന് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ബന്ധുക്കളെ അറിയിക്കാതെയാണ് സൂരജ് ലാമയെ കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടതെന്നായിരുന്നു മകന്‍ സന്ദന്‍ ലാമയുടെ ആരോപണം.

നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ സൂരജ് ലാമ മെട്രോ റെയില്‍ കോര്‍പറേഷന്റെ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന്‍ വരെ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ചികില്‍സയും തേടി. എന്നാല്‍ പരിശോധനയില്‍ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് സൂരജിനെ കൊച്ചിയിലേക്കാണ് കുവൈത്തില്‍ നിന്നും കയറ്റിവിട്ടതെന്ന് കുടുംബം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മകന്‍ സ്വന്തം നിലയില്‍ നടത്തിയ തിരച്ചില്‍ വിഫലമായതോടെയാണ് പോലിസില്‍ പരാതിപ്പെട്ടത്. ഒടുവില്‍ നവംബര്‍ 30ന് എച്ച്എംടിയിലെ കാടുമൂടിയ ഭാഗത്തു നിന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Tags: