ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കില്ലെന്ന് മമതാ ബാനര്‍ജി; നടപടിയെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ദേശിയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനും ബന്ധപ്പെട്ട ഒരു ഫയലും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മുന്നോട്ട് കൊണ്ടുപോകരുതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

Update: 2019-12-17 06:45 GMT

കൊല്‍ക്കൊത്ത: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര വകുപ്പിന്റെ സെന്‍സെസ് വിഭാഗമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് പിന്‍മാറുന്നതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശിയ ജനസംഖ്യ രജിസ്റ്റര്‍ നടപടികളില്‍ നിന്ന് പിന്‍മാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മനുഷ്യാവാശ സംഘടനകള്‍ സ്വാഗതം ചെയ്തു. 2021 ലെ സെന്‍സസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നായിരുന്നു മനുഷ്യാവകാശസംഘടനയുടെ നിലപാട്.

ദേശിയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാനും അതായി ബന്ധപ്പെട്ട ഒരു ഫയലും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മുന്നോട്ട് കൊണ്ടുപോകരുതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

ദീര്‍ഘകാലമായി ജനസംഖ്യാ രജിസ്റ്ററിനെതിരേ സമരം ചെയ്യുന്ന പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍)പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. ദേശിയ പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയാണ് ജനസംഖ്യാ രജിസ്റ്ററെന്ന് എപിഡിആര്‍ നേതാവ് രഞ്ജിത് സുര്‍ ആരോപിച്ചു. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പൗരത്വം സംശയാസ്പദമയാവരെ കണ്ടെത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പൗരത്വം സംശയിക്കുന്നവരെ എന്തുചെയ്യണമെന്ന് ഇത് പറയുന്നില്ല.

സര്‍ക്കാരിന്റ തീരുമാനത്തില്‍ ബിജെപി ആശങ്ക അറിയിച്ചു. ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നത് ബംഗാളിനെ സംബന്ധിച്ച് പ്രധാനമാണെന്ന് ബിജെപി നേതാക്കള്‍ വാദിക്കുന്നു.  

Tags: