പശ്ചിമ ബംഗാള്‍: എട്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വൈകീട്ട് 5.30 വരെ വോട്ട് രേഖപ്പെടുത്തിയത് 76.07 ശതമാനം വോട്ടര്‍മാര്‍

Update: 2021-04-29 13:09 GMT

കൊല്‍ക്കത്ത: എട്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വൈകീട്ട് 5.30 വരെ വോട്ട് രേഖപ്പെടുത്തിയത് 76.07 ശതമാനം വോട്ടര്‍മാരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എട്ട് ഘട്ടങ്ങളായി നടത്താന്‍ നിശ്ചയിച്ച തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 6.30നാണ് പൂര്‍ത്തിയാവുക.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ ബീര്‍ഭം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്, 81.82 ശതമാനം. മുര്‍ഷിദാബാദിലെ ഹരിഹര്‍പാറ മണ്ഡലത്തില്‍ 84.19 ശതമാനംപേര്‍ വോട്ട് ചെയ്തു. ബീര്‍ഭം ജില്ലയിലെ ലഭ്പൂര്‍ മണ്ഡലത്തില്‍ പോളിങ് 84.03 ശതമാനമായിരുന്നു. കൊല്‍ക്കത്തയിലെ ജൊറസാങ്കൊ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പേര്‍ വോട്ട് ചെയ്തത്, 48.45 ശതമാനം.

എം പിയും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി മുര്‍ഷിദാബാദില്‍ വോട്ട് രേഖപ്പെടുത്തി.

നാല് ജില്ലകളിലായി 35 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 283 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. അതില്‍ 35 പേര്‍ വനിതകളാണ്.

കോണ്‍ഗ്രസ്, സിപിഎം, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി തുടങങിയ പാര്‍ട്ടികളാണ് മല്‍സര രംഗത്തുളളത്.

എട്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 27നാണ് തുടങ്ങിയത്. ഏപ്രില്‍ 1, 6, 10, 17, 22 തിയ്യതികളില്‍ അടുത്ത ഘട്ടങ്ങള്‍ നടന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 29ന് നടക്കും. 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 2ന് നടക്കും.