'ഈ സ്‌നേഹബന്ധത്താല്‍ നാം സുരക്ഷിതരാണ്': സമരം ചെയ്യുന്ന സിഖുകാര്‍ക്ക് ഭക്ഷണമൊരുക്കി മുസ്‌ലിം യുവാക്കള്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരം ശക്തമായപ്പോള്‍ ഷഹീന്‍ ബാഗിലുള്‍പ്പടെ സാമൂഹിക അടുക്കളയുമായി സിഖ് സമുദായം എത്തിയിരുന്നു.

Update: 2020-09-28 16:15 GMT

മലേകോട്‌ല: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരേ സമരം ചെയ്യുന്ന സിഖുകാര്‍ക്ക് ഭക്ഷണമൊരുക്കി പഞ്ചാബിലെ മുസ്‌ലിം യുവാക്കള്‍. പഞ്ചാബില്‍ വിവിധയിടങ്ങളില്‍ സിഖുകാര്‍ സമരം ചെയ്യുന്ന ഇടങ്ങളിലെല്ലാം മുസ്‌ലിം യുവാക്കള്‍ ലങ്കാര്‍ (സമൂഹ അടുക്കള) ഒരുക്കി രംഗത്തുണ്ട്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയനും മറ്റ് നിരവധി സംഘടനകളും രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചതോടെയാണ് സിഖുകാര്‍ക്ക് സഹായവുമായി മുസ്‌ലിം യുവാക്കളും എത്തിയത്.


കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരം ശക്തമായപ്പോള്‍ ഷഹീന്‍ ബാഗിലുള്‍പ്പടെ സാമൂഹിക അടുക്കളയുമായി സിഖ് സമുദായം എത്തിയിരുന്നു. സമരം അവസാനിപ്പിക്കുന്നതു വരെ ഇത് നിലനിര്‍ത്തുകയും ചെയ്തു.


ഇപ്പോള്‍ സിഖുകാര്‍ക്ക് വേണ്ടി മുസ്‌ലിം യുവാക്കള്‍ നടത്തുന്ന ലങ്കാറുകളെ പ്രശംസിച്ചും പിന്‍തുണച്ചും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. 'പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സിഎഎ / എന്‍ആര്‍സിയില്‍ പ്രതിഷേധിച്ച് അവരുടെ സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ലങ്കാര്‍ സ്ഥാപിക്കാന്‍ ഷഹീന്‍ ബാഗിലെത്തി. ഇപ്പോള്‍ മലേര്‍ക്കോട്ടയിലെ മുസ്‌ലിം യുവാക്കള്‍ പഞ്ചാബിലെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. നമ്മെ ബന്ധിപ്പിക്കുന്ന ഈ സ്‌നേഹബന്ധങ്ങളാല്‍ ഇന്ത്യ സുരക്ഷിതമാണ് '.ഹര്‍ഷ് മന്ദറിന്റെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്.




Tags: