'ഞങ്ങള്‍ക്കെല്ലാം അപമാനം വരുത്തി': ബംഗാള്‍ മന്ത്രിക്കെതിരെ തൃണമൂല്‍ വക്താവ്

Update: 2022-07-28 04:18 GMT

ന്യൂഡല്‍ഹി: കോടികളുടെ കളളപ്പണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇഡിയുടെ കസ്റ്റഡിയിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്. അദ്ദേഹം പാര്‍ട്ടിക്ക് കടുത്ത അപമാനം വരുത്തിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ രണ്ട് ഫ്‌ലാറ്റുകളില്‍നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്ത വാര്‍ത്ത പുറത്തുവന്നശേഷം നടത്തിയ പ്രതികരണത്തിലാണ് തൃണമൂല്‍ വക്താവിന്റെ രോഷപ്രകടനം. സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇ ഡി, മന്ത്രിക്കെതിരേ നടപടി ആരംഭിച്ചത്.



ഇന്ന് രാവിലെ അര്‍പിതയുടെ രണ്ടാമത്തെ ഫഌറ്റില്‍നടത്തിയ പരിശോധനയില്‍ 29 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണവും കണ്ടെത്തി. ആദ്യം നടത്തി പരിശോധനയില്‍ 21 കോടി രൂപയും വിദേശനാണയവും സ്വര്‍ണക്കട്ടികളും കണ്ടെത്തിയിരുന്നു.

''ഈ സംഭവവികാസം വളരെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുകയും നമുക്കെല്ലാവര്‍ക്കും നാണക്കേടുണ്ടാക്കുകയും ചെയ്തു. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്? എന്തുകൊണ്ടാണ് താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പൊതുസമൂഹത്തില്‍ പറയാത്തത്? അത് ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുന്നതെന്താണ്?'-കുനാല്‍ പറഞ്ഞു.


അദ്ദേഹം നിരവധി വകുപ്പുകളില്‍ മന്ത്രിയായിരുന്നു. വ്യവസായം, പാര്‍ലമെന്ററി കാര്യം, ഐടി, ഇലക്ട്രോണിക്‌സ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെയേറെ സ്വാധീനമുള്ള വ്യക്തിയാണെന്നാണ് ഇ ഡി വിശേഷിപ്പിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ത്ഥാ ചാറ്റര്‍ജിയുടെ കാര്യത്തില്‍ നിലപമാട് മാറ്റയെന്ന സൂചനയാണ് പുതിയ പ്രസ്താവന നല്‍കുന്നതെന്നാണ് റിപോര്‍ട്ട്.