'അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു; പൊതുവിലെടുത്ത തീരുമാനം ഇളവ് വേണ്ടതില്ലെന്ന്'; ശൈലജയെ ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി

Update: 2021-05-19 14:41 GMT

തിരുവനന്തപുരം: കെകെ ശൈലജയെ പാര്‍ട്ടി പൊതുവിലെടുത്ത തീരുമാനപ്രകാരമാണ് ഒഴിവാക്കിയതെന്നും ജനാഭിപ്രായത്തെ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

' അത് പൊതുവായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളെ മാനിക്കുന്നു. സര്‍ക്കാരെടുത്ത നിലപാടുകള്‍ ശരിയായിരുന്ന എന്ന നിലക്കാണ് അത്തരം പ്രതികരണങ്ങളെ കാണുന്നത്. പക്ഷേ, ഞങ്ങളെടുത്ത സമീപനം പുതിയ ആളുകള്‍ വരുക എന്നതാണ്. നേരത്തെയുണ്ടായിരുന്നവര്‍ ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ആ മികവ് കാട്ടിയതില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ല എന്നൊരു പൊതു തീരുമാനമാണ് ഞങ്ങളെടുത്തത്. ആ അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്യേശ ശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിന് നന്ദിയും പ്രകടിപ്പിക്കുന്നു' -മുഖ്യമന്ത്രി പറഞ്ഞു.

' ഞങ്ങള്‍ പൊതുവിലെടുത്ത തീരുമാനം ഇളവ് വേണ്ടതില്ല എന്നാണ്. ഒരു എക്‌സംപ്ഷന്‍ വേണ്ട എന്നതാണ്. അതിന്റെ ഭാഗമാണ് ഇങ്ങനെയൊരു നിലപാട് എടുത്തത്. എക്‌സപ്ഷന്‍ കൊടുത്താല്‍ പലര്‍ക്കും കൊടുക്കേണ്ടിവരും. ഇളവിന് പലരും അര്‍ഹരാണ്. അതാണല്ലോ ഞങ്ങള്‍ നേരത്തെ സ്വീകരിച്ച നിലപാടും. ഇതു പോലെ ഒട്ടേറെ അഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയതാണല്ലോ. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പാര്‍ട്ടി സ്വീകരിച്ച നിലപാട്. നാടും ലോകവും ശ്രദ്ധുമാറ് ഒട്ടേറെപ്പേരല്ലേ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവായി പോയത്. അതൊന്നും അവരുടെ മികവ് മാനിക്കാതെ അല്ല. പുതിയ കാഴ്ചപ്പാട്, പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക. അതിന് സിപിഐഎമ്മിന് കഴിയും. അതാണ് സിപിഎം സ്വീകരിച്ച നിലപാട്. അന്ന്് അതായിരുന്നു കൂടുതല്‍ റിസ്‌കുണ്ടായിരുന്നത്. കാരണം ബഹുജനം അത് അംഗീകരിച്ച് വോട്ട് ചെയ്യണമല്ലോ. ആ ഘട്ടം കഴിഞ്ഞു. ബഹുജനങ്ങള്‍ ആ തീരുമാനം പൂര്‍ണമായി സ്വീകരിച്ചു എന്നു തന്നെയാണ് ഞങ്ങള്‍ കാണുന്നത്. കാരണം, ഇതില്‍ വേറെ എന്തെങ്കിലും ദുരുദ്ദേശമല്ല, സദുദ്ദേശമാണെന്ന് ബഹുജനങ്ങള്‍ക്കാകെ ബോധ്യപ്പെട്ടു. ഇക്കാര്യത്തിലും അതു തന്നെയാണ് ഉണ്ടായിട്ടുള്ളത്' തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: