വയനാട് തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണം: ആക്ഷന്‍കമ്മിറ്റി

Update: 2020-11-09 15:07 GMT

കല്‍പറ്റ: നൂറുക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കിയും പാവപ്പെട്ട കര്‍ഷകരുടെ ജീവനോപാധിയായ കൃഷിഭൂമി നശിപ്പിച്ചുകൊണ്ടുമുളള തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് അഞ്ചാംപീടികയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി സര്‍ക്കാറിനാട് ആവശ്യപ്പെട്ടു. എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി വഴിയാധാരമാക്കും. തുടക്കത്തില്‍ പത്തില്‍ താഴെ വീടുകളും നാമമാത്ര കൃഷി ഭൂമിയും മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ 11.5 മീറ്റര്‍ ഉയരവും 205 മീറ്റര്‍ നീളത്തിലുമാണ് പദ്ധതിയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നത്. പാവപ്പെട്ട കര്‍ഷകര്‍ തിങ്ങിത്താമസിക്കുന്ന ജനസാന്ദ്രത ഏറെയുളള ഈ പ്രദേശങ്ങളില്‍ ഡാം പദ്ധതി അനുവദിക്കാന്‍ കഴിയില്ല. എടവക, വെളളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതിയെ അംഗീകരിക്കില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പദ്ധതിക്കെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്. അഞ്ചാംപീടികയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ വി.അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ എസ്.ശറഫുദ്ധീന്‍ വിഷയമതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.റഫീഖ്, വള്ളിയാട്ട് ഉസ്മാന്‍, കെ.ലിനു, എസ്.മുനീര്‍, എ.കെ.മുഹമ്മദലി സംസാരിച്ചു.

Tags: