ന്യൂനപക്ഷ ക്ഷേമത്തിലെ വെള്ളം ചേര്‍ക്കല്‍: മുസ്‌ലിം ലീഗ് സമുദായത്തോട് മാപ്പു പറയണമെന്ന് ഐഎന്‍എല്‍

Update: 2021-06-02 14:07 GMT

കോഴിക്കോട്: യുഡിഎഫ് ഭരണ കാലത്തു ലീഗ് പ്രതിനിധി നല്‍കിയ മുസ്‌ലിം വിരുദ്ധ റിപോര്‍ട്ടിന്റെ പേരില്‍ ലീഗ് മുസ്‌ലിം സമുദായത്തോട് മാപ്പു പറയണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസ്. ക്രൈസ്തവരിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശ എന്ന നിലയില്‍ യുഡിഎഫ് ഭരണകാലത്തു കോണ്‍ഗ്രസ് നേതാവ് വീരാന്‍കുട്ടിയും മുസ്‌ലിം ലീഗ് വനിതാ നേതാവ് അഡ്വ. കെ പി മറിയുമ്മയും മൈനോറിറ്റി കമീഷന്‍ ചെയര്‍മാനും അംഗവുമെന്ന നിലയില്‍ സര്‍ക്കാരിന് കൊടുത്ത റിപോര്‍ട്ട് പാലോളി കമ്മിഷന്‍ ശുപാര്‍ശ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും 80-20 എന്ന അനുപാതം മാറ്റി 60-40 എന്ന അനുപാതത്തിലേക്കു കൊണ്ടുവന്നു 40% ക്രൈസ്തവര്‍ക്ക് കൂടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗ് നേതാവായിരുന്ന മറിയുമ്മ മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വം സര്‍ക്കാരില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു എന്നുവേണം കരുതാന്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റഎ കാലത്ത് പാലോളി മുഹമ്മദ് കുട്ടി കൊണ്ടുവന്ന നിര്‍ദേശവും അത് നടപ്പാക്കികൊണ്ട് വി എസ് അച്യുതാന്ദന്‍ സര്‍ക്കാര്‍ എടുത്ത നടപടികളെയും അട്ടിമറിക്കാന്‍ മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ കാണിച്ച വ്യഗ്രത കടുത്ത വഞ്ചനയാണ്. ഇതില്‍ ലീഗ് നേതാക്കള്‍ മുസ്‌ലിം സമുദായത്തോട് മാപ്പുപറയണം. ഇത്തരം മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ലീഗിനെ സമുദായം തിരിച്ചറിയണമെന്നും അസീസ് പറഞ്ഞു.

Tags:    

Similar News