ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; മലയോര മേഖല ഭീതിയില്‍

ചാലിയാര്‍ കരകവിഞതോടെ മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ്.

Update: 2020-08-05 14:26 GMT

അരീക്കോട്: തമിഴ്‌നാട് ഗൂഡല്ലൂരിലും വയനാട് വൈത്തിരിയിലും മഴ ശക്തമായതിനെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.പുഴകരകവിഞ്ഞതിനെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മല്‍, ഈസ്റ്റ് വടക്കുംമുറി ഭാഗങ്ങളിലെ പാടശേഖരങ്ങളിലേക്ക് ചാലിയാറില്‍ നിന്ന് വെള്ളം കയറി തുടങ്ങി ഇതോടെ പുഴയോരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് കഴിഞ്ഞ വര്‍ഷത്തെ അതി പ്രളയത്തെ പോലെ ദുരനുഭവം ഉണ്ടാകുമെന്ന ആശങ്കയിലാണ് പലരും.

ചാലിയാര്‍ കരകവിഞതോടെ മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ്. വെള്ളം ഉയരുന്നതോടെ മല മേഖലകളില്‍ ഉറവ ശക്തിപ്രാപിക്കുകയും അത് ഉരുള്‍പ്പൊട്ടലിന് കാരണമായി തീരുമെന്നുമുള്ള ആശങ്കയിലാണ് പരിസരവാസികള്‍. ഓടക്കയത്ത് മുന്‍പ് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരണപ്പെട്ടിരുന്നു

ചെക്കുന്ന് മുള്ളില്‍കാട് മലകളില്‍ മുന്‍പ് പല പ്രാവശ്യം ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഈ ഭാഗങ്ങളിലെ ജനങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന് മലകളില്‍ നിരന്തരമായി കരിങ്കല്‍ ഖനനം നടക്കുന്നതുമൂലം മലയുടെ സ്വാഭാവിക ബലം ദുര്‍ബലമായതായാണ് വിലയിരുത്തുന്നത് ചെക്കുന്ന് മലയില്‍ മുന്‍പ് രുപപ്പെട്ട വിള്ളലിനെ തുടര്‍ന്ന് കേന്ദ്ര ഭൗമ പഠനസംഘം ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് നല്‍കിയിരന്നു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ ഭീതിയിലാണ്.ചാലിയാറില്‍ ജലനിരപ്പ് ഉയരുകയും മഴ ശകതി പ്രാപിക്കുകയും ചെയ്താല്‍ ഓടക്കയം വെറ്റിലപ്പാറ കിണറടപ്പ് ,ചുളാട്ടിപ്പാറ പൂവത്തിക്കല്‍ ചാത്തലൂര്‍ ഒതായി ഭാഗങ്ങളില്‍ മലകള്‍ക്ക് താഴെ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരും.




Tags:    

Similar News