വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടല്‍: വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Update: 2021-12-07 06:38 GMT

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ്‌സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, ഈ വിഷയത്തിലുള്ള ആശങ്ക മാറിയിട്ടില്ലെന്നും ആശങ്കമാറണമെങ്കില്‍ നിയമം റദ്ദു ചെയ്യണമെന്നും സമസ്ത നേതാവ് അബ്ദുസ്സമദ് പുക്കോട്ടൂര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചര്‍ച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടര്‍നടപടികള്‍ സമസ്ത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, പികെ ഹംസക്കുട്ടി മുസലിയാര് ആദൃശ്ശേരി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ.എന്‍എഎന്‍ അബ്ദുല്‍ ഖാദര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്.

Tags:    

Similar News