വാളയാര്‍ ആള്‍ക്കൂട്ടക്കൊല; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
പാലക്കാട് എസ്‌സി/എസ്ടി സ്‌പെഷ്യല്‍ കോടതിയുടെ ജാമ്യ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്
കൊച്ചി: വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസിലെ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പാലക്കാട് എസ്‌സി/എസ്ടി സ്‌പെഷ്യല്‍ കോടതിയുടെ ജാമ്യ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. വിചാരണക്കോടതിക്കെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിചാരണ കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികള്‍ക്ക് തിടുക്കത്തില്‍ ജാമ്യം അനുവദിച്ചുവെന്നും മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും പ്രതികള്‍ക്ക് തിടുക്കത്തില്‍ ജാമ്യം അനുവദിച്ചുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നു ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസില്‍ എട്ട് പ്രതികള്‍ക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിനെതിരേ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2025 ഡിസംബർ 17നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായൺ ഭയ്യ എന്ന 31കാരനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.