വിസാ കാലാവധി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം പിന്‍വലിക്കണമെന്ന് 'ദേവ വടക'

Update: 2020-06-06 11:53 GMT

ദുബയ്: കൊറോണ മഹാമാരി കാരണം അവധി കഴിഞ്ഞു തിരിച്ചു പൊകാതെ നാട്ടിലുള്ളവരെ ദോഷകരമായി ബാധിക്കുന്ന മൂന്ന് മാസത്തില്‍ കൂടുതല്‍ വിസ കാലാവധിയുള്ള ആളുകള്‍ക്ക് മാത്രമേ രാജ്യാന്തര യാത്ര പാടുളളൂവെന്ന പുതിയ നിയമം പിന്‍വലിക്കണമെന്ന് ദുബായ് എക്‌സ്പാറ്റ്‌സ് വടകര അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ സൂം മീറ്റിംഗ് ചേര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ജൂണ്‍ ഒന്നിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോളിലാണ് ഇതുസംബന്ധമായ നിര്‍ദേശമുള്ളത്. വിസ കാലാവധി തീര്‍ന്നവരെ ഡിസംബര്‍ വരെ സ്വീകരിക്കാന്‍ തയാറാണെന്ന് മിക്ക ഗള്‍ഫ് രാജ്യങ്ങളും അറിയിച്ചിരിക്കെയാണ് കേന്ദ്ര ഭരണകൂടത്തിന്റെ പുതിയ നിലപാട് എന്നത് ആശങ്കാജനകമാണ്.

നാട്ടിലെത്തിയ പ്രവാസികള്‍ പലരും ലോക്ക് ഡൗണ്‍ കാരണം തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നവരാണ്. വിസാ കാലാവധി തീര്‍ന്നവരും തീരാനിരിക്കുന്നവരോ ആണ് അവരിലേറെയും. പുതിയ വ്യവസ്ഥ പ്രകാരം ആയിരങ്ങള്‍ക്ക് അവരവരുടെ ജോലിയില്‍ തിരികെ എത്താന്‍ കഴിയാതെയാകും. വ്യവസ്ഥ പിന്‍വലിച്ച് ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ദേവ വടകര ആവശ്യപ്പെട്ടു.

വി കെ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്മനാഭന്‍ നമ്പ്യാര്‍ പുറമേരി, ബാലന്‍ തളിയില്‍, ഗിരീഷ് കുമാര്‍ വടകര, പീതാംബരന്‍ പയ്യോളി എന്നിവര്‍ സംസാരിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും ഇ കെ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.