വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണ ഹരജിയില്‍ വിധി 22ന്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്

Update: 2022-07-16 13:17 GMT

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ റിപോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണി സിജെഎം കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛന്‍ ഉണ്ണി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെ മൊബൈല്‍ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ പ്രധാന ആരോപണം. ബാലഭാസ്‌ക്കറിന്റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന തമ്പിയായിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ തമ്പിയ്ക്ക് അപകടത്തിന് പിന്നില്‍ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്.

ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. 132 സാക്ഷി മൊഴികളും 100 രേഖകളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2018 സെപ്തംബര്‍ 25 നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സിബിഐ, ഡി വൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നല്‍കിയത്. 

Tags:    

Similar News