ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേന ചുമതലയേറ്റു

Update: 2022-05-26 18:56 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ 22ാമത് ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേന ചുമതലയേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഗി രാജ്‌നിവാസില്‍ നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലെഫ്. ഗവര്‍ണറായിരുന്ന അനില്‍ ബൈജാല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന വിനയ് സക്‌സേനയെ പകരം നിയമച്ചത്.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് 18 നാണ് അനില്‍ ബൈജാല്‍ രാജിവച്ചത്. ഡല്‍ഹിയുടെ വികസനത്തിന് വിനയ് കുമാര്‍ സക്‌സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു. 'ഞാന്‍ ഒരു ലോക്കല്‍ ഗാര്‍ഡിയനായി പ്രവര്‍ത്തിക്കും. നിങ്ങള്‍ എന്നെ രാജ് നിവാസില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ റോഡുകളില്‍ കാണും. ഡല്‍ഹിയിലെ മലിനീകരണം ഒരു പ്രധാന പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ ശ്രമിക്കും. കേന്ദ്രം, ഡല്‍ഹി സര്‍ക്കാര്‍, പ്രാദേശിക പൗരന്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കും.

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പരിശീലനം നല്‍കും- ചുമതലയേറ്റശേഷം വിനയ് കുമാര്‍ സക്‌സേന പ്രതികരിച്ചു. 1958 മാര്‍ച്ച് 23ന് ജനിച്ച വിനയ് കുമാര്‍ സക്‌സേന കാണ്‍പൂര്‍ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. രാജസ്ഥാനില്‍ ജെകെ ഗ്രൂപ്പില്‍ അസിസ്റ്റന്റ് ഓഫിസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ സ്മരണയ്ക്കായുള്ള ദേശീയ സമിതിയിലെ അംഗങ്ങളില്‍ ഒരാളായി സക്‌സേനയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Tags:    

Similar News