ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ദേശീയപാത 48-ൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിലേക്കാണ് കണ്ടെയ്നർ ലോറി ഇടിച്ചുകയറിയത്. ഗോർലത്തു ക്രോസിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.
ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബസിലേക്കാണ് ഇടിച്ചുകയറിയത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബസിൽ തീപിടിക്കുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു. തീപിടിത്തം അതിവേഗം പടർന്നതിനാൽ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി അധികൃതർ പറഞ്ഞു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ചിത്രദുർഗ പോലിസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ബസിൽ 32 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് അടിയന്തരമായി മാറ്റി ചികിൽസ നൽകിവരികയാണ്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.