ഗവര്‍ണറുടെ അന്ത്യശാസനത്തിനെതിരേ വിസിമാര്‍ ഹൈക്കോടതിയിലേക്ക്

Update: 2022-10-24 06:14 GMT

കൊച്ചി: സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് ഇന്ന് രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും വിസിമാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള, കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാല വിസിമാര്‍ ഇന്ന് കൊച്ചിയില്‍എത്തിയേക്കും. ഓരോരുത്തരും തങ്ങളുടെ അഭിഭാഷകരെ കണ്ട ശേഷമാവും ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് അറിയുന്നത്.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് വിസി എം കെ ജയരാജന്‍, കേരള സര്‍വകലാശാല വി സി വി പി മഹാദേവന്‍ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് വിവരം. അതേസമയം ഇന്ന് അവധിയായതിനാല്‍ ഹരജി നല്‍കാന്‍ കഴിയില്ലെന്നതും ഒരു പ്രശ്‌നമാണ്.

നിയമപരമായി നേരിടാന്‍ സര്‍ക്കാരും ഒരുങ്ങുന്നുണ്ട്. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാരും കൂടിക്കാഴ്ച നടത്തും. രാജി വയ്‌ക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണ് അറിയുന്നത്.

ഗവര്‍ണറുടെ അന്ത്യശാസനം തള്ളിയാല്‍ വിസിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുമോയെന്നത് വ്യക്തമല്ല. എല്ലാ സര്‍വകലാശാലകളിലെയും സീനിയര്‍ പ്രഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ അടുത്തിടെ ശേഖരിച്ചിരുന്നു.

രാജി വയ്ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം.

Similar News