വാരിയം കുന്നന്‍ പൊരുതിയത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും വേണ്ടി: പി എ എം ഹാരിസ്

Update: 2025-01-21 09:08 GMT
വാരിയം കുന്നന്‍ പൊരുതിയത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും വേണ്ടി: പി എ എം ഹാരിസ്

മഞ്ചേരി: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പൊരുതിയത് എല്ലാവരെയും ഒത്തു ചേര്‍തായിരുന്നുവെന്നും അത് മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല, മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി എ എം ഹാരിസ് പറഞ്ഞു.

മഞ്ചേരിയില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാരിയംകുന്നന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ നിര്‍ത്തിയാണ് വാരിയന്‍ കുന്നന്‍ പ്രക്ഷോഭങ്ങള്‍ നയിച്ചത്. അദ്ദേഹത്തെ വര്‍ഗീയവാദിയും തീവ്രവാദിയും ആക്കുന്നവര്‍ ചരിത്രം നന്നായി വായിക്കണമെന്ന് ഹാരിസ് പറഞ്ഞു.

കോണ്‍ഗ്രസ് ആശയങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണ് കുഞ്ഞഹമ്മദ് ഹാജി പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നേരിട്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം കുഞ്ഞഹമ്മദ് ഹാജി നയിച്ച മലബാര്‍ സമരമായിരുന്നു. ബ്രിട്ടീഷുകാരും അവരെ അനുകൂലിക്കുന്നവരുമാണ് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ കുപ്രചരണങ്ങള്‍ എല്ലാകാലത്തും അഴിച്ചു വിട്ടിട്ടുള്ളത്. ആ കുപ്രചരണങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ സംഗമം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. അഡ്വ സാദിഖ് നടുത്തൊടി, കെ പി ഒ റഹ്‌മത്തുല്ല, കെ കെ മുഹമ്മദ് ബഷീര്‍, അബ്ദുല്ലത്തീഫ് വല്ലാഞ്ചിറ, പികെ സുജീര്‍, യൂസഫലി ചെമ്മല എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News