ഗാന്ധി ചിത്രം തകര്‍ത്ത കേസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Update: 2022-08-19 14:16 GMT

കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. ഓഫിസിലെ പേഴ്‌സനല്‍ അസിസ്റ്റ് കെ ആര്‍ രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് എസ് ആര്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് നേരത്തെ അറസ്റ്റുചെയ്തിരുന്നത്. എസ് ആര്‍ രാഹുലും നൗഷാദും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫാണ്. ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്എഫ്‌ഐക്കാരുടെ വാദം.

എന്നാല്‍, എംപി ഓഫിസില്‍ അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ നാല് പേര്‍ക്കുമെതിരേ കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത്.

സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു എംപി ഓഫിസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഓഫിസിന്റെ ജനല്‍ചില്ലുകളും കസേരകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. തുടര്‍ന്ന് കസേരയില്‍ വാഴ വച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Tags:    

Similar News