വിദേശരാജ്യങ്ങള്‍ക്കുള്ള വാക്‌സിന്‍ ഇന്ത്യന്‍ നികുതിദായകന്റെ ചെലവിലല്ലെന്ന് ആരോഗ്യമന്ത്രി

Update: 2021-03-16 16:27 GMT

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റിയയ്ക്കുന്നത് ഇന്ത്യന്‍ നികുതിദായകന്റെ ചെലവിലല്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. രാജ്യസഭിയില്‍ കൊവിഡ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച മാത്രം 30 ലക്ഷം പേരെ വാക്‌സിനേഷന് വിധേയമാക്കി. ഇതുവരെ 3 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്‍ഗണനാവിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ സംവിധാനം വഴി വാക്‌സിന്‍ സ്വീകരിക്കാം. സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ 250മുതല്‍ 100 രൂപ വരെ ഈടാക്കാം.

രാജ്യം ഇതുവരെ 5.94 കോടി വാക്‌സിന്‍ ഡോസുകളാണ് 72 രാജ്യങ്ങളിലേക്കായി കയറ്റിയയച്ചത്. ശാസ്ത്രം ആഗോളമാണെങ്കിലും സാങ്കേതികവിദ്യ പ്രദേശികമാണെന്നും അതിന്റെ ഗുണം എല്ലാവര്‍ക്കും പങ്കുവയ്ക്കണമെന്നും മന്ത്രി വശദീകരിച്ചു. 

വാക്‌സിന്‍ വിതരണം വളരെ പതുക്കെയാണ് നടക്കുന്നതെന്നും ഇതുവരെ ആകെ ജനസംഖ്യയുടെ 0.35 ശതമാനം പേരെ മാത്രമേ വാക്‌സിനേഷന് വിധേയമാക്കിയിട്ടുള്ളൂവെന്നും ഇങ്ങനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ 18 വര്‍ഷം വേണ്ടിവരുമെന്നും കോണ്‍ഗ്രസ് അംഗം ശക്തി സിങ് ഗോഹില്‍ പറഞ്ഞു.