യിപിയില്‍ 18-44 വയസ്സുകാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു; വാക്‌സിന്‍ താമസരേഖയുള്ളവര്‍ക്കു മാത്രം

Update: 2021-05-10 18:20 GMT

ലഖ്‌നോ: യുപിയില്‍ 18നും 44 നും ഇടയിലുളളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു. താമസരേഖയുള്ളവര്‍ക്കുമാത്രമേ വാക്‌സിന്‍ ലഭിക്കുകയുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവ് പ്രകാരം ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്ക് നോയിഡയിലും ഗാസിയാബാദിലും വാക്‌സിനേഷന്‍ ലഭിക്കുകയില്ല.

നാഷണല്‍ ആരോഗ്യമിഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വൈദ്യുതിബില്ല്, വാടക, പണയ കരാര്‍ തുടങ്ങിയവ ഹാജരാക്കുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. ആധാര്‍ വിലാസം യുപിയിലല്ലാത്തതുകൊണ്ടുമാത്രം വാക്‌സിന്‍ ലഭിക്കാതിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

നിലവില്‍ ഗാസിയാബാദിലടക്കം 18 ജില്ലകളിലാണ് വാക്‌സിന്‍ നല്‍കുന്നത്. മെയ് ഏഴാം തിയ്യതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കൊവിഡ് പ്ലാറ്റ്‌ഫോമിലെ എല്ലാ നിബന്ധനകളും അനുസരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുന്നതെന്ന് നോഡിയ അധികൃതര്‍ വ്യക്തമാക്കി. വാക്‌സിന്‍ വേണ്ടവര്‍ ആരോഗ്യസേതു, കൊവിന്‍ പോര്‍ട്ടല്‍ എന്നിവയിലേതെങ്കിലും വഴി രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടല്‍ അലോട്ട് ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നുമാത്രമേ വാക്‌സിന്‍ ലഭിക്കൂ.

ഞായറാഴ്ച 3.5 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനത്തിന് ലഭിച്ചത്. 1.5 ലക്ഷം കൊവാക്‌സിനും ലഭിച്ചു.