വാക്‌സിനേഷന്‍: മുഴുവന്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത്

Update: 2021-06-28 14:58 GMT

മലപ്പുറം: സര്‍വകലാശാലതല പരീക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കണമെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ 18 വയസ്സ് തികഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ 18 കഴിഞ്ഞ മെഡിക്കല്‍, പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ അസമത്വം സൃഷ്ടിക്കും. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം സര്‍ക്കാര്‍ തീരുമാനം വലിയ മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും മറ്റ് ബിരുദ, ഡിപ്ലോമ വിദ്യാര്‍ത്ഥികളെയും ഒരേ പോലെ മുന്‍ഗണനയിലുള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുന്നതിനും വാക്‌സിന്‍ വിതരണം ത്വാരിതപ്പെടുത്തുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വി. കെ. എം ഷാഫി അവതരിപ്പിച്ച പ്രമേയം റൈഹാനത്ത് കുറുമാടന്‍ പിന്തുണച്ചു. പ്രസിഡന്റ് എം. കെ. റഫീഖ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്റ്റാ. ക. ചെയര്‍മാന്‍മാരായ സറീന ഹസീബ്, എന്‍. എ. കരീം, ആലിപ്പറ്റ ജമീല, നസീബ മയ്യേരി, മെമ്പര്‍മാരായ അഡ്വ. പി. വി. മനാഫ് അരീക്കോട്, എ. പി ഉണ്ണികൃഷ്ണന്‍, പി കെ സി അബ്ദുറഹിമാന്‍ ,കെ ടി അഷ്റഫ് ,ടി പി എം ബഷീര്‍ ,അഡ്വ :പി പി മോഹന്‍ദാസ് സെക്രട്ടറി നാലകത്ത് അബ്ദുല്‍ റഷീദ് സംസാരിച്ചു.