തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മാതൃകയില്‍ വാക്‌സിനേഷന്‍ വിതരണ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Update: 2020-12-12 17:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള മുന്‍ഗണനാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെ വിതരണപ്രക്രിയയില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പ് പട്ടികയനുസരിച്ചായിരിക്കണം വാക്‌സിന്‍ വിതരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പട്ടികയനുസരിച്ചായിരിക്കും 50 വയസ്സും അതിനു മുകളിലുമുളളവരുടെ പ്രായം കണ്ടെത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 50 വയസ്സിനു മുകളിലുള്ളവരെയും വിവിധ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയുമാണ് ആദ്യ ഘട്ട വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യപ്രവര്‍ത്തകരെയും മുന്‍ഗണനാപട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. കൂട്ടത്തില്‍ കൊവിഡ് പ്രസരണത്തിന്റെ ഓരോ പ്രദേശത്തെ ഘടനയും പരിഗണിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായ സ്‌പോട്ട് നിശ്ചയിച്ച് കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടുതല്‍ ജാഗ്രത വേണ്ടവര്‍ക്ക് മറ്റ് ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മൊബൈല്‍ ടീമിനെ രൂപീകരിച്ച് വാക്‌സിനേഷന്‍ നല്‍കുന്നതും പരിഗണിക്കും.

നേരത്തെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ ലഭിക്കുക. ഒരോ സെഷനിലും 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. ഓണ്‍ ദി സ്‌പോര്‍ട്ട് വാക്‌സിനേഷന്‍ ആര്‍ക്കും ലഭിക്കില്ല.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരിശീലനം ജില്ലാ, ബ്ലോക് തലത്തില്‍ നല്‍കും.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കൊവിഡ് 19 നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുക. രാജ്യത്തെ 23 മന്ത്രാലയങ്ങളും വകുപ്പുകളും കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ പങ്കെടുക്കും.

അമ്പത് വയസ്സിനു മുകളിലുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും അതിനെ വീണ്ടും തിരിക്കും. ആദ്യ പരിഗണന അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നല്‍കുക. ഏറ്റവും പുതിയ വോട്ടര്‍ പട്ടികയനുസരിച്ചായിരിക്കും വാക്‌സിന്‍ നല്‍കേണ്ടവരെ തിരഞ്ഞെടുക്കുക.

വാക്‌സിന്‍ നല്‍കുന്ന ടീമില്‍ അഞ്ച് പേരുണ്ടാവും. വാക്‌സിനേഷന്‍ ഓഫിസര്‍ എംബിബിഎസ്/ ബിഡിഎസ് ഡോക്ടറായിരിക്കും. കൂടെ നഴ്‌സ്, ഫാര്‍മസിസ്റ്റ്, എഎന്‍എം നഴ്‌സ്, സത്രീ ആരോഗ്യപ്രവര്‍ത്തക തുടങ്ങിയവരാണ് മറ്റുള്ളവര്‍. കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായി അവകാശമുള്ളവരാണ് വാക്‌സിന്‍ നടത്തുക. രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ പോലിസ്, സിവില്‍ ഡിഫന്‍സ്, എന്‍സിസി, എസ്എസ്എസ്, നെഹ്രു യുവകേന്ദ്ര തുടങ്ങിയവയിലെ ചുരുങ്ങിയത് ഒരാളെ നിയോഗിക്കും. അവര്‍ വാക്‌സിന്‍ എടുക്കേണ്ടവരുടെ മുന്‍ഗണന പരിശോധിക്കും. ഇവരെയാണ് വാക്‌സിനേഷന്‍ ഓഫിസര്‍ 1 നേതൃത്വം നല്‍കും. വാക്‌സിനേഷന്‍ ഓഫിസര്‍ 2 ഡോക്യുമെന്റുകള്‍ പരിശോധിക്കും. മൂന്നും നാലും ഓഫിസര്‍മാര്‍ സഹായികളാണ്. അവരാണ് തിരക്ക് നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനു ഏറെക്കുറെ സമാനമായിരിക്കും പ്രക്രിയ.