നിയമസഭ കയ്യാങ്കളി കേസ്; മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വിഡി സതീശന്‍

പരിപാവനമായ നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് ഈ സഭയ്ക്ക് ഭൂഷണമല്ലെന്നും പ്രതിപക്ഷനേതാവ്

Update: 2021-07-28 07:10 GMT

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയില്‍ സുപ്രിം കോടതി അന്തിമവിധി പ്രസ്താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം. പരിപാവനമായ നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് ഈ സഭയ്ക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.

മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു വിചാരണകോടതിയില്‍ വിചാരണ നേരിടുന്നത് നിയമവ്യവസ്ഥയ്ക്കും ധാര്‍മ്മികയ്ക്കും യോജിച്ചതല്ല. അദ്ദേഹം സ്വയം രാജിവെയ്ക്കാത്ത പക്ഷം അദ്ദേഹത്തോട് അടിയന്തരമായി രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഇന്ത്യയിലെ ഏതൊരു പൗരനും ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും വിചാരണയ്ക്ക് വിധേയമാണ്. സുപ്രിംകോടതിയുടെ സുപ്രധാനമായ ഈ വിധി പ്രഖ്യാപനത്തോടെ നിയമസഭയിലെ ഒരു മന്ത്രിയും എംഎല്‍എയും അടക്കം ആറുപേര്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

വിധി തള്ളിയ സുപ്രിം കോടതി കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനതിരെ ഉര്‍ത്തിയിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രവില്ലേജും ഈ കേസില്‍ ലഭിക്കില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇതേ നിലപാടാണ് യുഡിഎഫ് നേരത്തെ സ്വീകരിച്ചത്. നിയമസഭാംഗങ്ങള്‍ക്ക് പ്രവിലേജുണ്ടെങ്കില്‍ ഒരു നിയമസഭാംഗം മറ്റൊരു നിയമസഭാംഗത്തെ കുത്തികൊലപ്പെടുത്തിയാല്‍ കേസെടുക്കാന്‍ കഴിയില്ലേ എന്നായിരുന്നു യുഡിഎഫിന്റെ ചോദ്യം. ആ ചോദ്യമാണ് സുപ്രിംകോടതിയും ആവര്‍ത്തിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കുന്നത് വരെ യുഡിഎഫ് സമരം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

Tags:    

Similar News