വൈഗൂര്‍ മുസ് ലിംകള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശലംഘനം; ചൈനക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിവച്ച് യുഎന്‍ റിപോര്‍ട്ട്

Update: 2022-09-01 04:43 GMT

ജനീവ: ചൈനയുടെ കടുത്ത എതിര്‍പ്പിനിടയിലും സിജന്‍ജിയാങില്‍ വൈഗൂര്‍ മുസ് ലിംകള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് യുഎന്‍ പുറത്തുവിട്ടു. വൈഗൂര്‍ മുസ് ലിംകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ ശരിയാണെന്നും വിശ്വസനീയമാണെന്നുമാണ് ബുധനാഴ്ച വൈകീട്ട് ജനീവയില്‍ പ്രകാശിപ്പിച്ച യുഎന്‍ മനുഷ്യാവകാശ റിപോര്‍ട്ടില്‍ പറയുന്നത്.

റിപോര്‍ട്ട് തയ്യാറാക്കുന്ന വിവരം ഒരു വര്‍ഷമായി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയിലുണ്ട്. മനുഷ്യാവകാശത്തിനുവേണ്ടിയുള്ള യുഎന്‍ കമ്മീഷണര്‍ മൈക്കിള്‍ ബാച്ചലൈറ്റിന്റെ നാലു വര്‍ഷ കാലാവധി തീരാന്‍ 13 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് റിപോര്‍ട്ട് യുഎന്‍ കമ്മീഷന്‍ നാടകീയമായി പുറത്തുവിട്ടത്.

ബീജിങ് ഉയര്‍ത്തിയ കടുത്ത പ്രതിരോധത്തെ മറികടന്നാണ് മുന്‍ ചിലിയന്‍ പ്രസിഡന്റുകൂടിയായ മൈക്കിള്‍ ബാച്ചലൈറ്റ് തന്റെ തീരുമാനം നടപ്പാക്കിയത്.

കാലാവധി അവസാനിക്കും മുമ്പ് ഈ റിപോര്‍ട്ട് പുറത്തുവിടുമെന്ന് വാക്ക് പറഞ്ഞിരുന്നുവെന്ന് എഎഫ്പിക്കുള്ള ഇമെയില്‍ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

പ്രശ്‌നം ഗുരുതരമാണ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഞാനത് ഉയര്‍ത്തുകയാണ്- അവര്‍ പറഞ്ഞു.

സിങ്ജിയാങ്ങില്‍ ഒരു ദശലക്ഷം വരുന്ന മുസ് ലിംപൗരന്മാരെ തടവിലിട്ടരിക്കുന്നവെന്നാണ് ചൈനക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം. തീവ്രവാദത്തെ നേരിടാനുള്ള പരിശീലന കേന്ദ്രങ്ങളാണ് സിങ്ജിയാങ്ങിലേതെന്നാണ് ചൈനയുടെ വിശദീകരണം. പ്രശ്‌നം ഗൗരവമായി പരിശോധിക്കണമെന്നാണ് റിപോര്‍ട്ട് നിര്‍ദേശിക്കുന്നത്.



സര്‍ക്കാരിന്റെ ഭീകരവാദതീവ്രവാദവിരുദ്ധ തന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ലൈംഗികപീഡനങ്ങളും ലിംഗധിഷ്ഠിതമായ അതിക്രമങ്ങളും നിര്‍ബന്ധിത ചികില്‍സയും പോലുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നു-റിപോര്‍ട്ട് പറയുന്നു.


1949ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈവശപ്പെടുത്തിയ സ്വയം ഭരണ പ്രദേശമായ സിന്‍ജിയാങ് എന്നറിയപ്പെടുന്ന കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. തൊഴില്‍ കയറ്റുമതി പരിപാടികള്‍, നിര്‍ബന്ധിത കുടിയേറ്റം, ജനസംഖ്യാ ആസൂത്രണ നയങ്ങള്‍ തുടങ്ങിയവയിലൂടെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങിലെ ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ മറ്റൊരു റിപോര്‍ട്ട് പുറത്തുവന്നിരുന്നു. വൈഗൂര്‍ മുസ് ലിംകളെ വംശഹത്യയിലേക്ക് തള്ളിവിടാനാണ് നീക്കം.

Tags: