'ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തു'; ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

Update: 2022-02-13 13:41 GMT

ന്യൂഡല്‍ഹി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പണം വിതരണം ചെയ്യുന്നതായ ഒരു വീഡിയോയും ഉത്തരാഖണ്ഡ് എഎപി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. 

'ഖാത്തിമയില്‍ എന്താണ് സംഭവിക്കുന്നത്? പ്രചാരണ സമയം കഴിഞ്ഞിട്ടും പുഷ്‌കര്‍ ധമി പരസ്യമായി പണം വിതരണം ചെയ്യുന്നുണ്ട്. ഖത്തിമയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി എസ് എസ് കലെര്‍ ധമിയെ കയ്യോടെ പിടികൂടിയപ്പോള്‍ അദ്ദേഹം ക്യാമറ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറല്‍ ഓഫിസറും ശ്രദ്ധിക്കണം'- പോലിസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്ത പോസ്റ്റില്‍ എഎപി ആരോപിച്ചു. 

പുറത്തുവന്ന വീഡിയോയില്‍ ധമി പണം വിതരണം ചെയ്യുന്നത് ഏതാനും പേര്‍ ചോദ്യം ചെയ്യുന്നുണ്ട്. അവിടെ നടക്കുന്നത് ഷൂട്ട് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ ധമി ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ അവര്‍ക്കു മുന്നില്‍വച്ച് ലംഘിക്കുമ്പോള്‍ നിശ്ശബ്ദരായിരിക്കുന്ന പോലിസിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ധമി വീടുവീടാന്തരം കയറിയിറങ്ങുക മാത്രമാണ് ചെയ്യുന്നതെന്ന് പോലിസ് മറുപടി പറഞ്ഞു.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 

Tags: