യുഎസ്സ്: പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; പ്രതിസന്ധിയോട് കണ്ണടച്ച് ട്രംപ്
വാഷിങ്ടണ്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎസ്സില്‍ 1,77,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ പ്രതിദിന കൊവിഡ് ബാധയാണ് ഇത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഇല്ലിനോയ്‌സ്, ലോവ, കന്‍സാസ്, ഒഹിയൊ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. കൊവിഡ് രോഗബാധ കൂടുതല്‍ രൂക്ഷമായതോടെ ലോക്ക് ഡൗണ്‍ നടപടികള്‍ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്.
വെസ്റ്റ് വെര്‍ജീനിയയില്‍ ആദ്യമായി മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. ന്യൂയോര്‍ക്കില്‍ സ്‌കൂളുകള്‍ അടച്ചു. റസ്‌റ്റോറന്റുകളിലും ഓപ്പറ ഹൗസുകളിലും നിയന്ത്രണമേര്‍പ്പെടുത്തി. ലോകത്ത് ഏറ്റവും തീവ്രമായി കൊവിഡ് ബാധിച്ച രാജ്യമാണ് യുഎസ്സ്. 10,724,497 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ കൊവിഡ് വ്യാപനത്തോട് പ്രതികരിക്കാതെ നിസ്സംഗമായ നിലപാടിലാണ് പ്രസിഡന്റ് ട്രംപ്. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം പുറത്തുവന്നതില്‍ ട്രംപ് നീരസത്തിലുമാണ്. വാക്‌സിന്‍ ട്രയല്‍ ഫലങ്ങള്‍ തങ്ങള്‍ മനപ്പൂര്‍വ്വം വൈകിച്ചതല്ലെന്നാണ് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന പ്ഫിസര്‍ പറയുന്നത്.
ബെയ്ഡന്‍ അധികാരത്തിലെത്താന്‍ ഇനിയും ഏകദേശം രണ്ട് മാസമുണ്ട്. ഈ സമയത്തെ പ്രതിസന്ധി കൈകാര്യം ചെയ്യേണ്ടത് ട്രംപാണെങ്കിലും അദ്ദേഹമതില്‍ താല്പര്യമെടുക്കാത്തത് ആരോഗ്യവിദഗ്ധരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അവസാന മാസങ്ങളില്‍ ബൈഡന്റെ ടീമുമായി സഹകരിച്ചുപ്രവര്‍ത്തിക്കുകയാണെങ്കില്‍ വൈറസ് വ്യാപനത്തോത് കുറച്ച് വാക്‌സിന്‍ വിതരണം തുടങ്ങിവയ്ക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും നടക്കാനിടയില്ല.
വൈറ്റ് ഹൗസിന്റെ തിരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് അവലോകന യോഗം തിങ്കളാഴ്ചയാണ് നടന്നത്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. വാക്‌സിന്‍ ഉല്പാദനത്തില്‍ പ്ഫിസറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.
ടാക്‌സ്‌ക് ഫോഴ്‌സിലെ രണ്ട് അംഗങ്ങള്‍ തിങ്കളാഴ്ച വിരമിക്കുകയാണ്. ഇതൊക്കെയായിട്ടും ട്രംപ് ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ബൈഡന്‍ ടീമുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ ട്രംപ് തയ്യാറാവാത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.