താജ്മഹല്‍ വിസ്മയം ജനിപ്പിക്കുന്നു; ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാലാതീതമായ തെളിവെന്നും ട്രംപ്

താജ്മഹല്‍ വിസ്മയം ജനിപ്പിക്കുന്നു, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സൗന്ദര്യത്തിന്റെ കാലാതീതമായ തെളിവാണ് താജ്മഹല്‍. താങ്ക് യൂ ഇന്ത്യയെന്നും ട്രംപ് ഡയറിയില്‍ കുറിച്ചു.

Update: 2020-02-24 14:26 GMT

ആഗ്ര: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭാര്യ മെലാനിയക്കൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ചു. മകള്‍ ഇവാങ്കയും മരുമകന്‍ ജെറാഡ് കുഷ്‌നറും ഇവരോടൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു.അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്.

വിമാനത്താവളത്തില്‍ ട്രംപിനെ സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ 250ലേറെ നര്‍ത്തകര്‍ അണിനിരന്നു. സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. താജ്മഹല്‍ വിസ്മയം ജനിപ്പിക്കുന്നു, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സൗന്ദര്യത്തിന്റെ കാലാതീതമായ തെളിവാണ് താജ്മഹല്‍. താങ്ക് യൂ ഇന്ത്യയെന്നും ട്രംപ് ഡയറിയില്‍ കുറിച്ചു.


ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന 13 കിലോമീറ്റര്‍ പാതയില്‍ ഉടനീളം ട്രംപിനെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും അന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളും സ്ഥാപിച്ചിട്ടുണ്ട്. നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ 3000 കലാകാരന്മാരെയാണ് വഴിയരികില്‍ ഉടനീളം അണിനിരത്തിയിട്ടുള്ളത്. 15,000 സ്‌കൂള്‍ വിദ്യാര്‍ഥികളും ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ പതാകകളുമായി അണിനിരന്നു.

താജ് മഹലിനടുത്ത് ട്രംപും കുടുംബവും ഒരു മണിക്കൂറോളം ചെലവഴിക്കും. വിമാനത്താവളത്തില്‍നിന്ന് താജ് മഹല്‍ കോംപ്ലെക്‌സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമര്‍വിലാസ് ഹോട്ടല്‍വരെ ട്രംപിന്റെ വാഹനവ്യൂഹം എത്തി. അവിടെനിന്ന് താജ് മഹലിന് അടുത്തേക്ക് പരിസ്ഥിതി സൗഹൃദ ഗോള്‍ഫ് കാര്‍ട്ടുകളിലാണ് അദ്ദേഹം താജ്മഹലിന് സമീപമെത്തിയത്. 20 ഗോള്‍ഫ് കാര്‍ട്ടുകളാണ് ട്രംപിന്റെ സന്ദര്‍ശനത്തനുവേണ്ടി ഒരുക്കിയിരുന്നത്.

Tags: