യുഎസ് ഇറാന്‍ സംഘര്‍ഷം: കടുത്ത നിലപാട് സ്വീകരിച്ച് ഇറാന്‍

Update: 2026-02-26 05:35 GMT

ന്യൂഡല്‍ഹി: ആണവ പദ്ധതിയെച്ചൊല്ലി യുഎസ് സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച് ഇറാന്‍. പതിറ്റാണ്ടുകള്‍ക്കിടെ മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വലിയ സൈനിക വിന്യാസം യുഎസ് ആരംഭിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന. ഇറാന്റെ ആണവ പദ്ധതി പരിമിതപ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് യുദ്ധക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും വന്‍തോതിലുള്ള വിന്യാസം.

ആക്രമിച്ചാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യൂറോപ്പിനും യുഎസ് താവളങ്ങള്‍ക്കും ഭീഷണിയായേക്കാവുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇറാന്‍ ആണവായുധ പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നിരുന്നാലും, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് ഇറാന്‍ പറയുന്നു.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍ നടക്കും. ആണവകരാറില്‍ നീതിയുക്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാന്‍ തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച നടക്കുന്നത്. നേരത്തെ നടന്ന രണ്ടു ഘട്ട ചര്‍ച്ചകളിലും ആണവ കരാറിനെപ്പറ്റി ധാരണയായിരുന്നില്ല.

Tags: