റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി നീട്ടി യുഎസ്

Update: 2026-04-18 05:45 GMT

വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കടല്‍മാര്‍ഗം റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള അനുമതി യുഎസ് വീണ്ടും നീട്ടി. ഒരു മാസത്തേക്കാണ് ഉപരോധ ഇളവ് ദീര്‍ഘിപ്പിച്ചത്. യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മെയ് 16 വരെ റഷ്യന്‍ എണ്ണ വാങ്ങാന്‍ സാധിക്കും.

റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ഇളവുകള്‍ ഇനി നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നു. 'റഷ്യന്‍ എണ്ണയുടെ പൊതു ലൈസന്‍സ് ഞങ്ങള്‍ പുതുക്കില്ല, ഇറാനിയന്‍ എണ്ണയുടെ പൊതു ലൈസന്‍സും പുതുക്കില്ല. മാര്‍ച്ച് 11ന് മുമ്പ് വെള്ളത്തിലുണ്ടായിരുന്ന എണ്ണക്കായിരുന്നു ഇളവ്. അതെല്ലാം ഉപയോഗിച്ചു,' ബെസെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിന് മുന്‍പ് ഏപ്രില്‍ 11 വരെ 30 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരുന്നത്. ഇറാന്‍, ക്യൂബ, ഉത്തരകൊറിയ എന്നിവയുമായുള്ള ഇടപാടുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ഇളവ് വീണ്ടും നീട്ടിയ തീരുമാനം അമേരിക്കയില്‍ ട്രംപിനെതിരേ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. റഷ്യയുടെയും ഇറാന്റെയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഗുണകരമാകുമെന്നാണ് വിമര്‍ശകരുടെ ആരോപണം.

Tags: