ഇസ്രായേലില്‍ കുടുങ്ങിയ പൗരന്മാര സഹായിക്കാനാകില്ലെന്ന് യുഎസ് എംബസി

Update: 2026-03-03 11:05 GMT

ജറുസലേം: ഇസ്രായേലില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സഹായിക്കാനാകില്ലെന്ന് ഇസ്രായേലിലെ യുഎസ് എംബസി അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യത്തില്‍ യാത്രാ സഹായമോ പ്രത്യേക ഒഴിപ്പിക്കല്‍ ക്രമീകരണങ്ങളോ നടത്താന്‍ സാധിക്കില്ലെന്നും എംബസി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഇസ്രായേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടൂറിസം മന്ത്രാലയം ഈജിപ്തിലെ തബ അതിര്‍ത്തിയിലേക്ക് നടത്തുന്ന ബസ് സര്‍വീസുകള്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശം. എന്നാല്‍ ബസ് സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കാന്‍ യുഎസ് സര്‍ക്കാരിന് കഴിയില്ലെന്നും എംബസി വ്യക്തമാക്കി. യാത്രയ്ക്കായി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടര്‍ന്ന് ഇസ്രായേലിലുള്ള എല്ലാ യുഎസ് സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് നിന്ന് പുറപ്പെടാന്‍ വളരെ പരിമിതമായ മാര്‍ഗങ്ങള്‍ മാത്രമാണുള്ളതെന്നും എംബസി അറിയിച്ചു.

തെല്‍ അവീവിലെ ബെന്‍ഗുറിയോണ്‍ എയര്‍പോര്‍ട്ട് സാധാരണ നിലയിലാകുന്ന സമയം വ്യക്തമല്ലാത്തതിനാല്‍, മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തബ അതിര്‍ത്തി വഴി യാത്ര ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് എംബസി ചൂണ്ടിക്കാട്ടുന്നു. തബ അതിര്‍ത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. തബയിലെത്തിയ ശേഷം കെയ്‌റോ വഴി അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ ലഭ്യമായേക്കും.

ജോര്‍ദാന്‍ വഴിയുള്ള യാത്ര നിലവില്‍ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പുണ്ട്. തല്‍സമയ സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ Home Front Command Red Alert പോലുള്ള ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. വലിയ ജനക്കൂട്ടങ്ങള്‍, പ്രതിഷേധങ്ങള്‍, കൂടുതല്‍ പോലിസ് സാന്നിധ്യമുള്ള മേഖലകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യുഎസ് എംബസി മുന്നറിയിപ്പില്‍ പറയുന്നു.

Tags: