അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജോ ബൈഡന് 209 ഇലക്ടറല്‍ വോട്ടുകള്‍; ട്രംപിന് 118

Update: 2020-11-04 05:05 GMT

വാഷിങ്ടണ്‍: യുഎസിന്റെ 46ാം പ്രസിഡന്റിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ട്രംപിനെ പിന്തള്ളി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നോട്ടുകുതിക്കുന്നു. ഏറ്റവും അവസാനമായി ഫലം പുറത്തുവരുമ്പോള്‍ 209 ഇലക്ടറല്‍ വോട്ടുകള്‍ നേടാന്‍ ബൈഡന് കഴിഞ്ഞെങ്കില്‍ 118 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചിട്ടുള്ളത്. ഇലക്ടറല്‍ വോട്ടുകളാണ് അന്തിമഫലം നിര്‍ണയിക്കുക. വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്.

കഴിഞ്ഞ തവണ ട്രംപിന് മുന്നേറ്റം നേടാന്‍ സാധിച്ച സംസ്ഥാനങ്ങളില്‍ ഇക്കുറി ബൈഡന് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസമാണ്. ഡെമോക്രാറ്റുകളുടെ കുത്തക ഇടങ്ങളായ കിഴക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള സംസ്ഥാനങ്ങളും ബൈഡന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നതാണ് ആദ്യ ഘട്ട ഫലങ്ങള്‍.

പ്രീപോള്‍ സര്‍വ്വേകള്‍ ശരിവെക്കുന്ന റിപോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എങ്കിലും ഇരു ഭാഗത്തും ഉദ്വോഗവും പിരിമുറക്കവും ഉയര്‍ത്തുന്നതാണ് ആദ്യഘട്ട ഫല സൂചനകള്‍. ട്രംപ് അനുകൂലികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ജോ ബൈഡന്‍ ആണ് മുന്നില്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വൈറ്റ്ഹൗസിലെത്തുമെന്നായിരുന്നു പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍. ആദ്യ മണിക്കൂറുകള്‍ ട്രംപിന് അനുകൂലമായിരുന്നുവെങ്കില്‍ പൊടുന്നനെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അതേസമയം റിപബ്ലിക്കന്‍സിനേയും ഡെമോക്രാറ്റുകളേയും പിന്തുണയ്ക്കുന്ന സ്വിങ്ങ് സ്റ്റേറുകളിലെ ഫലങ്ങളാകും വരും മണിക്കൂറില്‍ നിര്‍ണായകമായേക്കുക. ഫ്ളോറിഡ (29 ഇലക്ടറല്‍ വോട്ട്) ഒഹായോ (18 ), അയോവ (6), വിസ് (10) മിഷിഗണ്‍ (16), മിനിസോട്ട (10), ) നെവാഡ (6) അരിസോണ (11) പെന്‍സില്‍വാനിയ (20) ന്യൂഹാംഷെയര്‍ (4) നോര്‍ത്ത് കരോലിന (15) എന്നിവയാണ് സ്വിങ്ങ് സ്റ്റേറുകളായി കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ ഇലക്റ്ററല്‍ വോട്ടുകള്‍ ഉള്ള ഫ്ളോറിഡയും ടെക്സസും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ട്രംപാണ് നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ മുന്നിട്ട് നില്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫ്ളോറിഡയില്‍ വിജയിക്കാന്‍ സാധിച്ചതാണ് ട്രംപിന് നിര്‍ണായകമാണ്.

Tags:    

Similar News