യുപിഎസ്‌സി: ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് 145 പേര്‍ സിവില്‍ സര്‍വീസിലെത്തിയെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി

Update: 2020-08-18 14:45 GMT

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് 145 പേര്‍ക്ക് സിവില്‍ സര്‍വീസില്‍ പ്രവേശനംനേടാനായെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ പരിശ്രമവും ഉറച്ച തീരുമാനവുമാണ് ഇത്രയും മിടുക്കരായ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസിലേക്കെത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ സാമ്പത്തികമായി താഴ്ന്ന വിഭാഗത്തില്‍ നിന്ന് 22 പേരെയും സിവില്‍ സര്‍വീസിലെത്തിക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന നയി ഉദ്ദാന്‍ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിങ് വഴിയാണ് ഇവര്‍ക്ക് ഇത് സാധ്യമായതെന്ന് മന്ത്രി അറിയിച്ചു.

'' പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷവിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതിയാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഞങ്ങള്‍ അവകാശവാദങ്ങളൊന്നും നടത്തുന്നില്ല, പക്ഷേ, ഫലം ഏവര്‍ക്കും ദൃശ്യമാണ്''- മന്ത്രി പറഞ്ഞു.

''ന്യൂനപക്ഷ വിഭാഗങ്ങളിലെ ചെറുപ്പക്കാര്‍ക്ക് കഴിവിന് കുറവൊന്നുമില്ല. മറിച്ച് അവരെ കൊണ്ടുവരുന്നതിനുളള ശ്രമങ്ങള്‍ ഇതുവരെ ഇല്ലായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇത്തരം വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് 'നയി ഉദ്ദാന്‍' പദ്ധതി പ്രകാരം സൗജന്യ കോച്ചിങ് നല്‍കുന്നുണ്ട്. അതുവഴി അവര്‍ക്ക് യുപിഎസ്‌സി പരീക്ഷയില്‍ വിജയിക്കാനാവും. അതോടൊപ്പം മെഡിസിന്‍, ബാങ്കിങ്, ഭരണരംഗം, എഞ്ചിനീയറിങ് പരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നുണ്ട്''- മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News