കടുത്ത തണുപ്പിലും ആവശ്യമായ വസ്ത്രങ്ങളില്ല; സ്‌കൂള്‍ കുട്ടികളുടെ ദയനീയാവസ്ഥ വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുപി പോലിസ് കേസെടുത്തു

Update: 2021-01-27 17:09 GMT

കാന്‍പൂര്‍: കടുത്ത തണുപ്പില്‍ കിടുകിടാ വിറച്ചുകൊണ്ട് വ്യായാമം ചെയ്യുന്ന സ്‌കൂള്‍കുട്ടികളുടെ വീഡിയോ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കാന്‍പൂര്‍ പോലിസ് കേസെടുത്തു.  വ്യായാമത്തിനിടയില്‍ തണുത്ത് മരവിച്ചിരിക്കുന്ന കുട്ടികളുടെ വീഡിയോ ടെലികാസ്റ്റ് ചെയ്ത മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് നടപടി.

ബേസിക് ശിക്ഷ അധികാരി സുനില്‍ ദത്തയാണ് മൊഹിത്, അമിത്, യാസിന്‍ തുടങ്ങി മൂന്നുപേര്‍ക്കെതിരേ ചൊവ്വാഴ്ച അക്ക്ബര്‍പൂര്‍ പോലിസില്‍ പരാതി നല്‍കിയത്. അക്ക്ബര്‍പൂര്‍ പോലിസ് ഇവരെ പ്രതിചേര്‍ത്ത് കേസെടുത്തു. ഐപിസി 505(പൊതുവിടത്തില്‍ മോശമായ പ്രവര്‍ത്തി), ഐപിസി 506(ഭീഷണി) എന്നിവയാണ് പ്രധാനവകുപ്പുകള്‍.

മാധ്യമപ്രവര്‍ത്തകര്‍ വസ്തുതകള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും കുട്ടികളുടെ ചുമതലയുള്ള ബേസിക് ശിക്ഷാ അധികാരിയെ ഭീഷണിപ്പെടുത്തിയെന്നും കാന്‍പൂര്‍ പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് രൂപീകരണ ദിവസമായ ചൊവ്വാഴ്ച സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച പരിപാടിയിലാണ് തണുത്തുവിറച്ചുകൊണ്ട് കുട്ടികള്‍ക്ക് വ്യായാമം ചെയ്യേണ്ടിവന്നത്. വീഡിയോയില്‍ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രങ്ങളോ ഷര്‍ട്ടോ ഉണ്ടായിരുന്നില്ല. കുട്ടികള്‍ വിറയ്ക്കുന്നുമുണ്ടായിരുന്നു. വ്യായാമത്തിനുവേണ്ടി വസ്ത്രമൂരിയ സമയത്താണ് വീഡിയോ പിടിച്ചതെന്നും അത് മോശം ഉദ്ദേശ്യത്തോടെയാണെന്നും പോലിസ് ആരോപിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ യോഗ അധ്യാപകരുടെ അഭിമാനത്തെ ചോദ്യം ചെയ്‌തെന്നാണ് മറ്റൊരു ആരോപണം.

പരിപാടിയില്‍ പങ്കെടുക്കാത്ത മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്ത നല്‍കിയതെന്ന് കാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. വ്യായാമം കുട്ടികള്‍ നല്ല രീതിയില്‍ ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Tags:    

Similar News