വ്യോമസേനയുടെ രഹസ്യവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി: യുപി സ്വദേശി സുമിത് കുമാര്‍ പിടിയില്‍

Update: 2026-03-23 06:53 GMT

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ അതീവ രഹസ്യവിവരങ്ങള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി സുമിത് കുമാര്‍ അറസ്റ്റില്‍. അസമിലെ ദിബ്രുഗഢ് എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്നയാളാണ് സുമിത് കുമാര്‍.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് സുമിത് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇതിന് പ്രതിഫലമായി ഇയാള്‍ക്ക് വലിയ തുകകള്‍ ബാങ്ക് അക്കൗണ്ട് വഴി ലഭിച്ചിരുന്നു.യുദ്ധവിമാനങ്ങളുടെ വിന്യാസം, മിസൈല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങള്‍, വ്യോമസേനാ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ എന്നിവയടക്കം കൈമാറി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജയ്പൂരിലെത്തിച്ചു.

ഈ വര്‍ഷം ആദ്യം ജയ്സാല്‍മീറില്‍ നിന്ന് അറസ്റ്റിലായ ജബാര റാം എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലിസിന് ലഭിച്ചത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അസമിലെയും ബിക്കാനീറിലെയും എയര്‍ഫോഴ്‌സ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാള്‍ കൈമാറിയത്.സുമിത് കുമാര്‍ 2023 മുതല്‍ പാകിസ്താന്‍ ചാരന്മാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

Tags: