ഭീകരതയുടെ മൂലകാരണം ന്യൂനപക്ഷപ്രീണനവും മതംമാറ്റവുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Update: 2020-11-22 06:15 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഭീകരതയുടെ മൂലകാരണം മതംമാറ്റവും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള പ്രീണനവുമാണെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ മന്ത്രി ഗിരിരാജ് സിങ്. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

പ്രീണനവും മതംമാറ്റവുമാണ് ഭീകരത പോലുള്ള വിഷത്തിന് കാരണം. അതിനെ മുളയിലേ നുള്ളണം- മന്ത്രി ട്വീറ്റ് ചെയ്തു. ലൗജിഹാദിനെതിരേ നിയമം കൊണ്ടുവരുമെന്നുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെയാണ് ഗിരിരാജ് സിങ്ങിന്റെ ട്വീറ്റ് പുറത്തുവന്നത്.

ലൗ ജിഹാദിനെതിരേ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും പ്രഖ്യാപിച്ചിരുന്നു.

ലൗ ജിഹാദ് രാജ്യത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ്. അത് സാമൂഹിക സൗഹാര്‍ദ്ദത്തെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ മതംമാറ്റുന്നതിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നതിനെയാണ് ആര്‍എസ്എസ് പോലുള്ള ഹിന്ദുത്വ സംഘടനകള്‍ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത്. അത്തരം വിവാഹങ്ങള്‍ രാജ്യത്ത് നടക്കുന്നില്ലെന്ന് കോടതിയും പോലിസും കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷവും എല്ലാ മിശ്രവിവാഹങ്ങളെയും ഹിന്ദുത്വ സംഘടനകള്‍ ലൗ ജിഹാദെന്നാണ് വിശേഷിപ്പിക്കുന്നത്.

Tags:    

Similar News