കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു: ഡല്‍ഹിയില്‍ കൊവിഡ് പരിശോധന 27,000ത്തില്‍ നിന്ന് 37,200 ആയി ഉയര്‍ത്തി

Update: 2020-11-21 10:44 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്ന ഡല്‍ഹിയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ല്‍കിയ നിര്‍ദേശപ്രകാരമാണ് ഐസിഎംആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചത്. പ്രതിദിന ആര്‍ടി-പിസിആര്‍ പരിശോധനാശേഷി 27,000ത്തില്‍ നിന്ന് 37,000 ആയാണ് വര്‍ധിപ്പിച്ചത്. നവംബര്‍ 19ന് 30,735 ആര്‍ടി-പിസി ആര്‍ പരിശോധന നടന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലായിരുന്നു, 6,608 കൊവിഡ് കേസുകള്‍. നിലവില്‍ 40,936 സജീവകേസുകളാണ് ഉള്ളത്. ഇതുവരെ 5,47,238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,68,143 പേര്‍ രോഗമുക്തരായി, 8,159 പേര്‍ മരിച്ചു.

വെള്ളിയാഴ്ച വരെ രാജ്യത്ത് 13 കോടി കൊവിഡ് പരിശോധനകളാണ് നടന്നത്. ഇന്നലെ മാത്രം 10,66,022 പരിശോധനകള്‍ നടന്നു.