കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിദ്ദു മൂസ വാലയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി

Update: 2022-06-04 11:46 GMT

ഛണ്ഡീഗഢ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ദു മൂസ് വാലെയുടെ കുടുംബവുമായി ചണ്ഡീഗഢില്‍ കൂടിക്കാഴ്ച നടത്തി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി തൊട്ടടുത്ത ദിവസമാണ് അമിത്ഷായുടെ കൂടിക്കാഴ്ച. സിദ്ദുവിന്റെ കൊലയാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് തൊട്ടടുത്ത ദിവസമാണ് ജവഹര്‍കെ ഗ്രാമത്തില്‍വച്ച് സിദ്ദുവിനെ വെടിവച്ചുകൊന്നത്.

അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്ന് 19 വെടിയുണ്ടകള്‍ കണ്ടെടുത്തു. വെടിയേറ്റ് 15 മിനിറ്റിനുളളില്‍ അദ്ദേഹം മരിക്കുകയും ചെയ്തു.

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മൂസ് വാലയുടെ കുടുംബം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി മാന്‍ വെള്ളിയാഴ്ചയാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി ഒരു മണിക്കൂറോളം കുടുംബത്തോടൊപ്പം കഴിച്ചുകൂട്ടി.

വിവിധ വിഷയങ്ങളില്‍ ഗായകനെതിരേ ആക്രമണം അഴിച്ചുവിട്ടവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ശുഭ്ദീപ് സിങ് സിദ്ദുവാണ് സിദ്ദു മൂസ് വാല എന്ന സ്‌റ്റേജ് നാമത്തില്‍ അറിയപ്പെടുന്നത്.

മൂസ് വാലയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ അവരുടെ ഗ്രാമമായ മാന്‍സയിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് സിദ്ദു മൂസ് വാല മല്‍സരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോക്ടര്‍ വിജയ് സിംഗ്ലയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

Tags: