കേന്ദ്ര മന്ത്രിസഭാ വികസനം; അമിത് ഷായും ബി എല്‍ സന്തോഷും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Update: 2021-07-05 18:07 GMT

ന്യൂഡല്‍ഹി: അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മാരത്തോണ്‍ ചര്‍ച്ച. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമാണ് പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തത്. ഈ യോഗത്തിലാണ് കേന്ദ്ര മന്ത്രിസഭാ വികസനത്തിന്റെ അവസാന പട്ടികക്ക് രൂപം കൊടുക്കുക.

മന്ത്രിസഭാ വികസനം അടുത്ത ആഴ്ചയോടെ ഉണ്ടായേക്കാമെന്ന വാര്‍ത്തക്കു തൊട്ടുപിന്നാലെയാണ് മൂവരും പരസ്പരം കാണുന്നത്.

ബുധനാഴ്ച സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ ഉണ്ടായേക്കാമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

2019ല്‍ മന്ത്രിസഭാ രൂപീകരണത്തിനുശേഷം മന്ത്രിസഭാ വികസനം ഇതുവരെയും ഉണ്ടായിട്ടില്ല.

ബിജെപി നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ സര്‍ബാനന്ദ സൊനൊവാള്‍, ജ്യോതിരാദിത്യ സിന്ധ്യ, സുശില്‍ മോദി തുടങ്ങിയവര്‍ക്കാണ് സാധ്യത പ്രതീക്ഷിക്കുന്നത്. ചില സഖ്യകക്ഷികള്‍ക്കും കാബനറ്റില്‍ ഇരിപ്പിടം കിട്ടിയേക്കും. അടുത്ത വര്‍ഷം തിരഞ്ഞടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യം പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ സംഖ്യ ഇനിയും വര്‍ധിക്കും.

ജനതാദള്‍ യുണൈറ്റഡ്, അപ്‌ന ദള്‍ എന്നീ കക്ഷികള്‍ക്കും പ്രാതിനിധ്യം ലഭിച്ചേക്കും. നിലവില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുമാത്രമാണ് പ്രതിനിധ്യമുള്ളത്.

ലോക്ജനശക്തി പാര്‍ട്ടിയുടെ പ്രാതിനിധ്യം രാം വിലാസ് പസ്വാന്റെ മരണത്തോടെ ഇല്ലാതായി. അദ്ദേഹത്തിന്റെ സഹോദരന്‍ പശുപതി കുമാര്‍ പരസിനാണ് നറുക്കു വീഴാന്‍ സാധ്യത.

Tags: