ജഹാന്‍ഗീര്‍പുരിയില്‍ നടന്നത് ഹിന്ദുത്വരുടെ ഏകപക്ഷീയമായ ആക്രമണം; വസ്തുതാന്വേഷണസംഘത്തില്‍ അംഗമായ കവല്‍പ്രീത് കൗര്‍ മാധ്യമങ്ങളോട്

Update: 2022-04-19 07:20 GMT

ന്യൂഡല്‍ഹി: ജഹാന്‍ഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം നടന്നത് ഹിന്ദുത്വരുടെ ഏകപക്ഷീയമായ ആക്രമണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകയും അഭിഭാഷകയുമായ കവല്‍പ്രീത് കൗര്‍. ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയെന്ന ഭാഷ്യം തെറ്റാണെന്നും അവര്‍ പറഞ്ഞു. സിപിഐ, സിപിഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങി ഏതാനും സംഘടനകളുടെ മുന്‍കയ്യില്‍ രൂപീകരിച്ച വസ്തുതാന്വേഷണ സംഘത്തില്‍ അംഗമായി പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ഹനുമാന്‍ ജയന്തി ആഘോഷിക്കാന്‍ റാലിയായി എത്തിയ ഹിന്ദുത്വര്‍ പള്ളിക്കുമുന്നില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പള്ളിയില്‍ കാവിക്കൊടി കെട്ടുകയായിരുന്നു. ഈ ശ്രമത്തെ തടയുക മാത്രമാണ് മുസ് ലിംകള്‍ ചെയ്തത്. ഇതിനെയാണ് ഇരുകൂട്ടര്‍ പരസ്പരം ഏറ്റുമുട്ടിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇത് തെറ്റായ വാഖ്യാനമാണെന്നും അവര്‍ പറഞ്ഞു.


ആക്രമണം നടത്തിയ ഹിന്ദുത്വരെ ഒഴിവാക്കി ഞായറാഴ്ച 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അതില്‍ എല്ലാവരും മുസ് ലിംകളായിരുന്നു.

സാഹിദ്, അന്‍സാര്‍, ഷാജാദ്, മുഖ്ത്യാര്‍, അലി, അമീര്‍, അക്ഷര്, നൂര്‍ ആലം, അസ്ലം, സക്കീര്‍, അക്രം, ഇംതിയാസ്, അലി, അഹിര്‍ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ ഐപിസിയുടെ 147, 148, 149, 186, 3536, 332, 427, ആയുധ നിയമം തുടങ്ങിയവ ചുമത്തുകയും ചെയ്തു.

രാത്രിയില്‍ പോലിസ് സംഘം സ്ത്രീകളെ വലിച്ചിഴച്ച് വീടിനുവെളിയിലേക്ക് കൊണ്ടുവന്നതായും അവര്‍ പറഞ്ഞു. പോലിസിന്റെ അന്വേഷണം പൂര്‍ണമായും ഏകപക്ഷീയമാണെന്നും അവര്‍ ആരോപിച്ചു. മുസ് ലിംമായ ഏതെങ്കിലും ഒരാളെ മുഖ്യ സംഘാടകന്‍, ബുദ്ധികേന്ദ്രം എന്നൊക്കെ വിശേഷിപ്പിച്ച് അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം ആയുധങ്ങളുമായെത്തിയ ഹിന്ദുക്കളെ വെറുതേ വിടുകയും ചെയ്തു.

അന്‍സാറിനെയാണ് ഇപ്പോള്‍ പോലിസ് മുഖ്യപ്രതിയാക്കി ചിത്രീകരിക്കുന്നത്. എന്നാല്‍ ഇദ്ദേഹം പ്രദേശത്തെ അറിയപ്പെടുന്ന ഒരാളാണെന്നുമാത്രമല്ല, തന്റെ അടുത്തെത്തിയ ആയുധധാരിയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ കുട്ടിയെ തലയില്‍ തൊട്ട് ഉപദേശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

Tags: