തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നു; ഇനി നാല് വിഭാഗങ്ങള്‍

Update: 2022-03-29 03:40 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിക്കുന്നു. അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശ സ്ഥാപനങ്ങളെയും ശക്തിപ്പെടുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകളെയാണ് ഏകോപിപ്പിക്കുക. ഏകീകൃത വകുപ്പില്‍ റൂറല്‍, അര്‍ബന്‍, പ്ലാനിങ്, എന്‍ജിനിയറിങ് എന്നീ നാല് വിഭാഗങ്ങളാണ് ഉണ്ടാകുക. ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായാണ് ഈ മാറ്റം. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രധാന ലക്ഷ്യം. 31,000 ല്‍ അധികം സ്ഥിരം ജീവനക്കാരും 7,000 ഓളം കണ്ടിജന്റ് ജീവനക്കാരും ചേരുന്ന ഒരു പൊതു സര്‍വീസാണ് സംസ്ഥാനത്തും ജില്ലയിലും ഏകീകൃത കാര്യാലയങ്ങള്‍ സഹിതം നിലവില്‍വരുന്നത്. ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രാദേശിക സര്‍ക്കാരാണ് തദ്ദേശ സ്ഥാപനങ്ങള്‍. അതിന്റെ ഭാഗമായാണ് ഒരേ സ്വഭാവമുളള അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ചത്.

ഏകീകൃത വകുപ്പില്‍ ഫയലുകളില്‍ തീരുമാനം കൈക്കൊള്ളാന്‍ ഉദ്യോഗതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാല്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകും. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളോ സ്പഷ്ടീകരണമോ പ്രത്യേക സാങ്കേതികാനുമതിയോ ആവശ്യമുള്ള ഫയലുകള്‍ ഒഴികെ ബാക്കി തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുളള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഇനി ഉണ്ടാവുകയുളളൂ. ഇത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കും. 

Tags: