ഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം

വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

Update: 2024-11-22 11:02 GMT
ഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലിസിന്റെ അന്വേഷണ റിപോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം തള്ളിയായിരുന്നു നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സംസ്ഥാന ക്രൈംബ്രാഞ്ചായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടിരുന്നു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിന്റെ വിവാദ ഭാഗം.

Tags:    

Similar News