മാള മള്‍ട്ടി ജി പി പദ്ധതിയില്‍നിന്ന് അനധികൃത വെള്ളമൂറ്റ്

Update: 2020-04-29 12:47 GMT

മാള: ജലനിധിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ മാള മള്‍ട്ടി ജി പി പദ്ധതിയുടെ നിലനില്പ് തന്നെ അപകടത്തിലാക്കുന്ന വിധം വെള്ളം ചോരുന്നു. നിത്യവും നാല് ലക്ഷം ലിറ്റര്‍ ശൂദ്ധീകരിച്ച വെള്ളമാണ് കണക്കില്‍ പെടാതെ പാഴാകുന്നത്. ആയിരം ലിറ്ററിന് 10 രൂപ നിരക്ക് കണക്കാക്കിയാല്‍ തന്നെ ഒരുമാസം ജലനിധിക്ക് അനധികൃത ചോര്‍ച്ച മൂലം നഷ്ടമാകുന്നത് 1.2 ലക്ഷം രൂപയാണ്. ഇക്കാരണത്താല്‍ തന്നെ ജലനിധിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാനുമാകുന്നില്ല.

വാട്ടര്‍ അതോറിറ്റി 30 വര്‍ഷത്തോളം ജലവിതരണം നടത്തിയിട്ടും പത്ത് ദിവസത്തെ ഇടവേളകളില്‍ മാത്രമാണ് വേനലില്‍ വെള്ളം ലഭ്യമാക്കാന്‍ സാധിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് 85 കോടി രൂപ മുതല്‍ മുടക്കി പുനഃര്‍നിര്‍മാണം ആരംഭിച്ചത്. ശൂദ്ധീകരണശാലയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, പുതിയ പമ്പിംഗ് മെയില്‍ സ്ഥാപിക്കല്‍, ഗ്രാമപഞ്ചായത്തുകള്‍ തോറും ജലസംഭരണികള്‍ നിര്‍മ്മിക്കല്‍, പുതിയ കണക്ഷനുകള്‍ നല്‍കല്‍ എന്നിവയെല്ലാം പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷത്തിലേറെയായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ജലനിധിയാണ് കുടിവെള്ള വിതരണം നടത്തുന്നത്. ജലനിധി വിതരണം ഏറ്റെടുത്തിട്ടും എല്ലായ്‌പ്പോഴും വെള്ളമെന്ന പ്രഖ്യാപനം ഇതുവരെ സാദ്ധ്യമായിട്ടില്ല.

ജലനിധിക്ക് ഇപ്പോള്‍ 28650 ഉപഭോക്താക്കളാണുള്ളത്. ഇവരില്‍ 11,000 പേര്‍ മുന്‍പത്തെ വാട്ടര്‍ അതോറിറ്റിയുടെ ഉപഭോക്താക്കളാണ്. ഇവരിലാണ് അനധികൃത ഉപഭോഗം കൂടുതലായുള്ളത്. ഭൂമിക്കടിയില്‍ വലിയ ടാങ്കുകള്‍ നിര്‍മ്മിച്ച് വെള്ളം സംഭരിക്കുന്നവരും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വെള്ളം കിണറുകളിലേക്കും മറ്റും തുറന്ന് വിടുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇവരില്‍ പകുതിയിലേറെ പേരുടേയും മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമവുമല്ല.

ഇക്കാരണത്താല്‍ തന്നെ ജലചൂഷണം കണ്ടുപിടിക്കാന്‍ അധികൃതര്‍ക്ക് ഒരിക്കലും കഴിയുന്നുമില്ല. ഉടമകളാണ് മീറ്റര്‍ മാറ്റി സ്ഥാപിക്കേണ്ടതെങ്കിലും പ്രശ്‌ന പരിഹാരത്തിനായി ജലനിധി തന്നെ കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുകയാണ് പലപ്പോഴും.

പൊതു ടാപ്പുകളില്‍ ബഹുഭൂരിപക്ഷവും ഒഴിവാക്കിയിരിക്കയാണ്. ആറ് ഗ്രാമപഞ്ചായത്തുകളിലായി 1250 പൊതു ടാപ്പുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 700 ടാപ്പുകള്‍ വേണ്ടെന്ന് വെച്ചു. പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പണം അതത് ഗ്രാമപഞ്ചായത്തുകളാണ് നല്‍കേണ്ടത്. ഗ്രാമപഞ്ചായത്തുകള്‍ പണം അടക്കാന്‍ തയ്യാറുള്ള പൊതുടാപ്പുകള്‍ മീറ്റര്‍ സ്ഥാപിച്ച് നിലനിറുത്താനാണ് ജലനിധി തീരുമാനമുണ്ടായിരുന്നത്. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ വൈന്തലയിലെ പ്ലാന്റില്‍ നിത്യവും 14 ലക്ഷം ലിറ്റര്‍ വെള്ളമാണ് ശൂദ്ധീകരിച്ച് വിതരണത്തിനായി വിടുന്നത്. എന്നാല്‍ 10 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ജലനിധിയുടെ ഇപ്പോഴത്തെ കണക്കില്‍ പെടുന്നത്.

വാട്ടര്‍ അതോറിറ്റി നല്‍കിയ വെള്ള കരത്തേക്കാല്‍ ഉയര്‍ന്ന വെള്ളക്കരമാണ് ജലനിധിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. 10000 ലിറ്ററിന് 22 രൂപ മിനിമം നല്‍കിയിരുന്നേടത്ത് ഇപ്പോള്‍ 5000 ലിറ്ററിന് 70 രൂപ നല്‍കണം. വാട്ടര്‍ അതോറിറ്റി ജലനിധിക്ക് നല്‍കുന്ന വെള്ളത്തിന്റെ നിരക്ക് കുറച്ചാല്‍ മാത്രമേ ജലനിധിക്ക് നിരക്ക് കുറക്കുവാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതരുടെ അഭിപ്രായം.