ഉമര്‍ ഗൗതമിനും ആലം ഖാസിമിയ്ക്കും വേണ്ടി അഞ്ച് മാസമായിട്ടും ഒരു ജാമ്യാപേക്ഷ പോലും സമര്‍പ്പിച്ചില്ല; നിയമതന്ത്രത്തിന്റെ ഭാഗമെന്ന് ന്യായീകരിച്ച് അഭിഭാഷകന്‍

Update: 2021-12-05 04:26 GMT

ലഖ്‌നോ: നിയമവിരുദ്ധ മതംമാറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി അഞ്ച് മാസം പിന്നിട്ടിട്ടും മുഹമ്മദ് ഉമര്‍ ഗൗതമിന്റെയും ജഹാംഗീര്‍ ആലം ഖാസിമിയുടെയും ജാമ്യത്തിനുവേണ്ടി ഒരു അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലെന്ന് റിപോര്‍ട്ട്. ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതിനെ ഇരുവരുടെയും അഭിഭാഷകന്‍ ന്യായീകരിച്ചു.

ജാമ്യാപേക്ഷ നല്‍കാതിരിക്കുന്നത് നിയമതന്ത്രങ്ങളുടെ ഭാഗമാണെന്നാണ് അഭിഭാഷകന്റെ വിശദീകരണം. സമുദായ സംഘടകള്‍ വേണ്ട താല്‍പര്യമെടുക്കുന്നില്ലെന്ന ഗൗതമിന്റെ മകളുടെ ആരോപണത്തെ ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ജമാഅത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയാണ് ഇരുവര്‍ക്കും നിയമസഹായം നല്‍കുന്നത്. അവരും ജാമ്യാപേക്ഷ സമര്‍പ്പിക്കാത്ത നടപടിയെ ന്യായീകരിച്ചു. എം ആര്‍ ഷംഷാദാണ് ഇരുവരുടെയും അഭിഭാഷകന്‍.

ഇത് നിയമതന്ത്രത്തിന്റെ ഭാഗമാണ്. അതിന്റെ കാരണങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകള്‍ തന്റെ പിതാവിന്റെ കേസില്‍ താല്‍പര്യമെടുക്കുന്നില്ലെന്ന് ഗൗതമിന്റെ മകള്‍ ഫാത്തിമ ഗൗതം ആരോപിച്ചിരുന്നു. തങ്ങളെ ആരും സംരക്ഷിക്കാനില്ലെന്നും തങ്ങള്‍ തനിച്ചാണെന്നും അവര്‍ പറഞ്ഞിരുന്നു.

ഡല്‍ഹി ജാമിഅ നഗറില്‍ നിന്ന് യുപി പോലിസ് ജൂണ്‍ 21നാണ് ഗൗതമിനെയും ഖാസിമിയെയും അറസ്റ്റ് ചെയ്തത്. ഇരുവരും പണവും ജോലിയും വാഗ്ദാനം ചെയ്ത് ജനങ്ങളെ കൂട്ടത്തോടെ നിയമവിരുദ്ധമായി മതംമാറ്റുകയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം ആരോപിച്ചത്.

രജപുത്ര കുടുംബത്തില്‍ ജനിച്ച ശ്യാം പ്രതാപ് സിങ് ഗൗതം 1984ലാണ് ഇസ് ലാമിലേക്ക് മതംമാറിയത്. അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് മതം മാറി.

പൗരസ്വാതന്ത്ര്യമാണ് ജുഡീഷ്യറി ഏറ്റവും പ്രധാന പ്രശ്‌നമായി കണക്കാക്കുന്നത്. അഞ്ച് മാസത്തിന് ശേഷവും ലഖ്‌നൗവിലെ സെഷന്‍സ് കോടതിയില്‍ ഉമര്‍ ഗൗതമിന് വേണ്ടി ഒരു ജാമ്യാപേക്ഷ പോലും സമര്‍പ്പിക്കാത്തത് വിചിത്രമാണെന്ന് എഐഎല്‍സി ജനറല്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് പറഞ്ഞു.

Tags:    

Similar News