യുക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ച തുടങ്ങി

Update: 2022-02-28 13:51 GMT

കീവ്; യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റം അഞ്ചാം ദിവസത്തേക്ക് കടക്കുമ്പോള്‍ ബെലാറഷ്യന്‍ അതിര്‍ത്തിയില്‍ റഷ്യയും യുക്രെയ്‌നും അനുരജ്ഞനച്ചര്‍ച്ച ആരംഭിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മൈഖൈലോ പോഡോലിയാക് പറഞ്ഞു. യുദ്ധവിരുദ്ധകരാറും റഷ്യന്‍ സേനയെ പിന്‍വലിക്കലുമാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി.

ചര്‍ച്ചക്കു മുമ്പ് തങ്ങളുടെ നിലപാട് വ്യക്തമാക്കാനാവില്ലെന്നും തങ്ങള്‍ ചര്‍ച്ചക്കായി കാത്തിരിക്കുകയാണെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഈ ഘട്ടത്തില്‍ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാട് പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ട് ഏറെ താമസിയാതെയാണ് യുക്രെയ്ന്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

ചെര്‍ണോബില്‍ സോണിനു സമീപം ബെലാറസിലാണ് ചര്‍ച്ച നടക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും ഇതുസംന്ധിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

റഷ്യന്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാസമിതിയുടെ അസാധാരണ യോഗം വിളിച്ചുചേര്‍ത്തിരുന്നു.