ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു; 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന പേരില്‍ യുഡിഎഫ് ധവളപത്രം

Update: 2023-01-28 07:49 GMT

തിരുവനന്തപുരം: കേരളം അതിഗുരുതരമായ കടക്കെണിയിലെന്ന് യുഡിഎഫ് ധവളപത്രം. 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍' എന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കുന്ന ധവളപത്രത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിന്റെ കാരണമെന്നാണ് ഇന്ന് വൈകീട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തല്‍.

മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള യുഡിഎഫ് ധവളപത്രം. കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാല്‍ ഭാവിയില്‍ കടം നാലുലക്ഷം കോടിയില്‍ എത്തും. കടവും ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 30 ശതമനത്തില്‍ താഴെ നില്‍ക്കണം. 2027 ല്‍ ഇത് 38.2 ശതമാനമാവുമെന്നാണ് ആര്‍ബിഐ പ്രവചനം.

പക്ഷേ, ഇപ്പോള്‍ തന്നെ 39.1 ശതമാനമായി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തല്‍. വലിയ സംസ്ഥാനങ്ങളേക്കാള്‍ അപകടകരമായ സ്ഥിതിയാണിത്. യുഡിഎഫിന്റെ കഴിഞ്ഞ ധവളപത്രത്തില്‍ 2019 ല്‍ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോള്‍ നിര്‍ജീവമായി. കിഫ്ബി പക്കല്‍ ഇപ്പോള്‍ 3419 കോടി മാത്രമാണുള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ചോദ്യം.

കേന്ദ്രത്തിന്റെ നയങ്ങളെയും ധവളപത്രം വിമര്‍ശിക്കുന്നു. കേന്ദ്രത്തിന്റെ തെറ്റായ സമീപനം മൂലം 24,000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍, പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്ന് യുഡിഎഫ് വിമര്‍ശിക്കുന്നു. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. ഒപ്പം ധൂര്‍ത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകര്‍ന്നു. സര്‍ക്കാര്‍ സാധാരണക്കാരെ മറന്ന് പ്രവര്‍ത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപോര്‍ട്ടില്‍ അക്കമിട്ടുനിരത്തുന്നുണ്ട്.

Tags:    

Similar News