അഴിയൂരിലെ യുഡിഎഫ്-ബിജെപി പരസ്യ ധാരണ, മുല്ലപള്ളി മറുപടി പറയണം: മുസ്തഫ കൊമ്മേരി

Update: 2025-12-16 08:18 GMT

വടകര: അഴിയൂരില്‍ രണ്ടു സീറ്റില്‍ ബിജെപി ജയിക്കാന്‍ കാരണം മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ യുഡിഎഫ്-ബിജെപി ധാരണയാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി. അഴിയൂര്‍ വാര്‍ഡ് 15ല്‍ ബിജെപിക്ക് ലഭിച്ചത് 436 വോട്ടും യുഡിഎഫിന് 25 വോട്ടുമായിരുന്നു. വാര്‍ഡ് 16ല്‍ ബിജെപിക്ക് 596, യുഡിഎഫിന് 87. വാര്‍ഡ് 17ല്‍ യുഡിഎഫിന് 689, ബിജെപിക്ക് 27. കൃത്യവും വ്യക്തവുമായ ധാരണയാണ് കോണ്‍ഗ്രസ്-മുസ്ലിം ലീഗ്-ബിജെപി നടപ്പിലാക്കിയത്. കോണ്‍ഗ്രസും ലീഗും ബിജെപിക്ക് വോട്ട് ചെയ്തതിന് പകരം ബിജെപി ലീഗിനും കോണ്‍ഗ്രസിനും വോട്ടുകള്‍ നല്‍കി. എസ്ഡിപിഐ വിജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡ് 1, 14 തുടങ്ങിയ വാര്‍ഡുകളിലും, വിജയിച്ച 18, 20 വാര്‍ഡുകളിലും ബിജെപി ലീഗിനും കോണ്‍ഗ്രസിനും വോട്ടുകള്‍ മറിച്ചു നല്‍കി. സ്വന്തം പഞ്ചായത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈയെടുത്തു നടപ്പിലാക്കിയ ഈ സംഖ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് എസ്ഡിപിഐ രണ്ടു സീറ്റുകളില്‍ വിജയിക്കുന്നതും യുഡിഎഫിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചായത്ത് ഭരണം നഷ്ടപ്പെടുന്നതും.

ഈ ധാരണ ഉണ്ടാക്കുന്നതിന് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളയും നേതൃത്വം കൊടുത്തു എന്നുള്ളത് ഗൗരവതരമാണെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു. എസ്ഡിപിഐ ജയിച്ച 18ആം വാര്‍ഡില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന യുഡിഎഫ് നാലാം സ്ഥാനത്തേക്ക് പോയി. നാലാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. എസ്ഡിപിഐയെ പരാജയപ്പെടുത്താന്‍ യുഡിഎഫിന്റെ 200 വോട്ടാണ് ബിജെപിക്ക് മറിച്ചു നല്‍കിയത്. എന്നിട്ടും ജനങ്ങള്‍ എസ്ഡിപിഐയെ വിജയിപ്പിച്ചു. 15ആം വാര്‍ഡില്‍ പാര്‍ട്ടി വോട്ടുകള്‍ പോലും യുഡിഎഫിന് കിട്ടിയില്ല. ഒരു വോട്ടിനാണ് എല്‍ഡിഎഫ് ജയിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ ബിജെപിക്ക് 3 സീറ്റ് ആകുമായിരുന്നു. 17ആം വാര്‍ഡില്‍ ബിജെപിയുടെ പകുതിയിലധികം വോട്ടുകള്‍ യുഡിഎഫിനു നല്‍കി. വാര്‍ഡ് 16ല്‍ ലീഗും കോണ്‍ഗ്രസും വോട്ട് ചെയ്ത് ബിജെപിയെ ജയിപ്പിച്ചു. ഇവിടെ യുഡിഎഫിന്റെ പകുതിയിലധികം വോട്ടുകള്‍ ബിജെപിക്കു കൊടുത്തു. വ്യക്തമായ ധാരണയാണ് കോണ്‍ഗ്രസ്-മുസ്ലിം ലീഗ്-ആര്‍എംപി അടങ്ങുന്ന യുഡിഎഫ് ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്നത്. വടകര മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ വിജയിച്ച വരാന്‍ സാധ്യതയുള്ള നിരവധി ഡിവിഷനുകളിലും ഈ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. ബിജെപിയുടെ ഓപ്പണ്‍ വോട്ട് പോലും യാതൊരു മറയുമില്ലാതെ മുസ്ലിം ലീഗ് പരസ്യമായി എസ്ഡിപിഐക്കെതിരേ ചെയ്തു എന്നുള്ളത് യാഥാര്‍ഥ്യമാണ്. അഴിയൂര്‍ 18ആം വാര്‍ഡില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് ഓപ്പണ്‍ വോട്ടുകള്‍ ഉള്‍പ്പെടെ എസ്ഡിപിഐക്കെതിരേ ചെയ്തത് ബിജെപിക്കാരാണ്. വാര്‍ഡ് 20ല്‍ ബിജെപിയുടെ ഓപ്പണ്‍ വോട്ടുകള്‍ ഉള്‍പ്പെടെ എസ്ഡിപിഐക്കെതിരേ ചെയ്യിപ്പിച്ചത് മുസ്ലിം ലീഗ് ആണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതിന് മുല്ലപ്പള്ളി മറുപടി പറയണമെന്ന് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

Tags: