ഉദ്ദവ് താക്കറെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ആദ്യം വിവിധ പാര്‍ട്ടികളിലെ നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങുകള്‍ അഞ്ചു മണി കഴിഞ്ഞും നീണ്ടു നില്‍ക്കാനാണ് സാധ്യത.

Update: 2019-11-27 05:09 GMT

മുംബൈ: നിയുക്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ സന്ദര്‍ശിച്ചു. ഉദ്ദവ് അദ്ദേഹത്തിന്റെ ഭാര്യ രശ്മിയ്‌ക്കൊപ്പമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. നാളെ രാവിലെ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് നാളെ ഉദ്ദവ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.

ശിവജി പാര്‍ക്കില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ശിവസേനയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടമാണ് ശിവജി പാര്‍ക്ക്. ബാല്‍താക്കറെ ഈ മൈതാനത്ത് നിരവധി ദസറ റാലികള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ നിയമസഭയില്‍ അംഗമല്ലാത്ത ഉദ്ദവിന് മത്സരിച്ച് എംഎല്‍എ ആവാന്‍ ആറ് മാസം സമയമുണ്ട്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ആദ്യം വിവിധ പാര്‍ട്ടികളിലെ നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങുകള്‍ അഞ്ചു മണി കഴിഞ്ഞും നീണ്ടു നില്‍ക്കാനാണ് സാധ്യത.

വിശ്വാസവോട്ടെടുപ്പ് ഇന്നു തന്നെ നടത്താനുള്ള സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നയുടനെ 80 മണിക്കൂര്‍ മാത്രം ആയുസ്സുണ്ടായിരുന്ന സര്‍ക്കാരിന് അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്്‌നാവിസ് രാജിവച്ചിരുന്നു. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തീവ്ര ശ്രമം നടക്കുന്നതിനിടയിലാണ് എന്‍സിപി നേതാവായ അജിത് പവാര്‍ ബിജെപിയുമായി ധാരണയിലെത്തിയത്. അന്ന് പുലര്‍ച്ചെ തന്നെ രാഷ്ട്രപതിഭരണം പിന്‍വലിക്കുകയും ഫഡ്‌നാവിസ് മുഖ്യമന്ത്രിയും പവാര്‍ ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കുകയും ചെയ്തു. ഇതിനെതിരേ ത്രികക്ഷിസഖ്യം സുപ്രിം കോടതിയെ സമീപിച്ചു. വിശ്വാസവോട്ടെടുപ്പിന് 14 ദിവസം ആവശ്യപ്പെട്ട ബിജെപിയുടെ ആവശ്യം തള്ളി സുപ്രിം കോടതി തൊട്ടടുത്ത ദിവസമായ ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഫഡ്‌നാവിസിന്റെ രാജി. 

Tags: