ഉദയ്പൂര്‍ കൊലപാതകക്കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും

Update: 2022-06-29 06:42 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യല്‍ കടയുടമയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവായി. തുന്നല്‍ക്കട നടത്തുന്ന കനയ്യ ലാലാണ് കൊലചെയ്യപ്പെട്ടത്. പ്രതികളുടെ അന്താരാഷ്ട്ര ബന്ധങ്ങളും സംഘടനാബന്ധങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.

നേരത്തെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തില്‍ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍, സപെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് അശോക് കുമാര്‍ റാത്തോര്‍, ഐജി (എടിഎസ്) പ്രഫുല്ല കുമാര്‍, എസ്പി, അഡിഷണല്‍ എസ് പി എന്നിവരാണ് ഉള്ളത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ്, മുഹമ്മദ് റിയാസ്  എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവാചകനിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് വിശദീകരിച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റിട്ടിരുന്നു.

കൊലപാതകത്തിനുശേഷം ഉദയ്പൂരില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. 600 പോലിസുകാരെ അധികമായി വിന്യസിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലിസ് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത ഒരു മാസത്തേക്ക് 144ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉദയ്പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തിന് മുഴുവന്‍ ബാധകമാക്കിയത്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയിരിക്കുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ഉദയ് പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ രാജേന്ദ്ര ഭട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.