ഉദയ്പൂര്‍ കൊലപാതകം: കോടതിവളപ്പില്‍ പ്രതികള്‍ക്കുനേരെ ആക്രമണം

Update: 2022-07-02 14:44 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരേ കോടതി വളപ്പില്‍ ആക്രമണം. അഭിഭാഷകരും പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുവരുന്നതു കാണാനെത്തിയവരും ചേര്‍ന്നാണ് ആക്രമണമഴിച്ചുവിട്ടത്. ജയ്പൂര്‍ കോടതിയില്‍ പ്രതികളെ എത്തിച്ചപ്പോഴായിരുന്നു സംഭവം.

വലിയ പോലിസ് സന്നാഹത്തോടെയാണ് കൊലയാളികളായ രണ്ട് പേരെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരെയും എന്‍ഐഎകോടതിയില്‍ ഹാജരാക്കിയത്. ജയ്പൂര്‍ നഗരത്തിലും അതിന്റെ ഭാഗമായി വലിയ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.

നാല് പേരെയും തുടരന്വേഷണത്തിനുവേണ്ടി പത്ത് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ ചേര്‍ന്നാണ് കനയ്യലാലിനെ സ്വന്തം കടയ്ക്കുള്ളില്‍വച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം ഇരുവരും ഫേസ്ബുക്കില്‍ തങ്ങളുടെ വീഡിയോ അപ് ലോഡ് ചെയ്തു. വീഡിയോയില്‍ പ്രധാനമന്ത്രിക്കെതിരേയും ഭീഷണി മുഴക്കിയിരുന്നു. നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദയുടെ പേരിലാണ് കനയ്യലാലിനെ ആക്രമിച്ചതെന്നാണ് ഇരുവരും പറയുന്നത്.